മഹാമാരിയ്ക്കിടയിൽ സന്തോഷവാർത്ത: കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടെത്തി ശാസ്ത്രജ്ഞർ: ഇനി വാക്സിൻ വികസനം അതിവേഗം
കൊറോണ വെെറസ് ലോകം മുഴുവൻ പടർന്നു പിടിച്ചു കഴിഞ്ഞു. വെെറസ് വ്യാപനത്തെ തടയാനുള്ള മാർഗ്ഗങ്ങൾ അന്വേഷിച്ച് ലോകരാജ്യങ്ങൾ പരക്കം പായുകയാണ്. അതിനിടയിലിതാ ഒരു ശുഭവാർത്ത. കോവിഡ് 19നു കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ ശാസ്ത്രജ്ഞർ കണ്ടെത്തിയെന്നാണ് വാർത്തകൾ പുറത്തു വരുന്നത്.
ജോർജിയ സർവകലാശാലയിലെ ഗവേഷകസംഘമാണു കണ്ടുപിടിത്തത്തിനു പിന്നിൽ. ഗവേഷണഫലം എസിഎസ് ഇൻഫെക്ഷ്യസ് ഡിസീസസ് എന്ന പ്രശസ്ത ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൊറോണ വൈറസിന്റെ ഘടനയിൽ ‘പിഎൽ പ്രോ’ (SARS-CoV-2 PLpro) എന്ന പ്രോട്ടീൻ വളരെ നിർണായകമായ സ്ഥാനം വഹിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. വൈറസ് പെരുകുന്നതിലും ബാധിക്കുന്നവരുടെ പ്രതിരോധവ്യവസ്ഥയെ തളർത്തുന്നതിലും ഇതു സഹായിക്കുന്നുവെന്നും ഈ പ്രോട്ടീനെ നിർവീര്യമാക്കുന്ന രാസതന്മാത്രകളാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയതും.
‘നാഫ്തലീൻ ബേസ്ഡ് പിഎൽ പ്രോ ഇൻഹിബിറ്റേഴ്സ്’ എന്നാണ് ഈ തന്മാത്രകളെ ശാസ്ത്രജ്ഞർ നാമകരണം ചെയ്തിരിക്കുന്നത്. രൂക്ഷ ഫലങ്ങളോ വിഷാംശമോ ഇല്ലാത്തവയാണ് ഇവയെന്നും ജേണലിൽ പറയുന്നു. കൊറോണ വൈറസിനെതിരായ മരുന്ന് വികസിപ്പിക്കുന്നതിൽ നിർണായകമായ വഴിത്തിരിവാണു കണ്ടെത്തലെന്നു ഗവേഷകസംഘത്തിനു നേതൃത്വം നൽകിയ ഡോ.സ്കോട് പേഗൻ വ്യക്തമാക്കി.