രാഷ്ട്രപതിയുടെ പേരറിയാത്ത ഒന്നാം റാങ്കുകാരൻ; യുപിയിലെ അസിസ്റ്റന്റ് ടീച്ചർ നിയമന പരീക്ഷ വിവാദത്തിൽ
ലക്നൗ: അധ്യാപക നിയമന പരീക്ഷയിലെ ഒന്നാം റാങ്കുകാരന് രാഷ്ട്രപതിയുടെ പേരറിയില്ല. ഉത്തർപ്രദേശിലെ അസിസ്റ്റന്റ് ടീച്ചർ നിയമനപരീക്ഷയിലെ അഴിമതി വിവാദമാകുകയാണ്.
ഉത്തർപ്രദേശിലെ അസിസ്റ്റന്റ് ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് പരീക്ഷയിലെ ഒന്നാം റാങ്കുകാരനായ ധർമേന്ദ്ര പട്ടേലിനാണ് 150 ൽ 142 മാർക്കും നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയിട്ടും ഇന്ത്യയിലെ രാഷ്ട്രപതിയുടെ പേരെന്തെന്ന ചോദ്യത്തിന് ഉത്തരമെഴുതാൻ സാധിക്കാതിരുന്നത്. ഈ സംഭവത്തിലൂടെ പുറത്ത് വന്നത് ഉത്തർപ്രദേശിലെ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് അധ്യാപകരുടെ 69000 ഒഴിവുകളിലേക്ക് നടത്തിയ പരീക്ഷയിലെ വന്‍ ക്രമക്കേടാണ്.
ലക്ഷക്കണക്കിന് കൈക്കൂലി വാങ്ങിയ വിവരങ്ങളാണ് ഈ കേസിൽ പുറത്ത് വന്നിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഒൻപത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് നിയമനത്തിന്റെ തുടർനടപടികൾ നിർത്തിവയ്ക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
‘റിക്രൂട്ട്മെന്റെ് നടത്തുന്നതിന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാണിച്ച് ഉദ്യോഗാർത്ഥികളിലൊരാളായ രാഹുൽ പൊലീസിൽ പരാതി നൽകിയത് മുതലാണ് അന്വേഷണം ആരംഭിക്കുന്നത്. പരാതിയിൻ മേൽ പ്രയാഗ്രാജ് പൊലീസ് ഉടനടി നടപടിയെടുക്കുകയും കൈക്കൂലി ആവശ്യപ്പെട്ട കേസിൽ കെഎൽ പട്ടേൽ എന്നയാളെയും ഒപ്പം 9 പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.’ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി സതീഷ് ദ്വിവേദി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
വ്യാപം അഴിമതിയോടാണ് കോൺഗ്രസ് ഈ സംഭവത്തെ താരതമ്യപ്പെടുത്തുന്നത്. അതേ സമയം അധ്യാപക നിയമനത്തിലെ അഴിമതിയെക്കുറിച്ച് വിശദമായി അന്വേഷണം നടത്താൽ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് യോഗി സർക്കാർ.
നിയമന പ്രക്രിയയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് പ്രിയങ്ക ഗാന്ധി ഉദ്യോഗാർത്ഥികളുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിനിടെ ഉന്നയിച്ചത്. ‘പരീക്ഷയിലെ ഒന്നാം റാങ്ക് നേടിയ വ്യക്തി അറസ്റ്റിലായതായി ഞാനറിഞ്ഞു. കൃത്യമായിട്ടാണ് പരീക്ഷ നടത്തിയതെങ്കിൽ എങ്ങനെയാണ് അറസ്റ്റുണ്ടാകുക? അഴിമതി നടക്കുമ്പോൾ ശബ്ദമുയർത്താൻ യുപി സർക്കാർ അനുദിക്കില്ല. ഈ സംഭവത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കുമോ? കൃത്യമായ, ന്യായമായ നടപടിയാണ് ഈ വിഷയത്തിൽ ഉണ്ടാകേണ്ടത്.” പ്രിയങ്ക ഗാന്ധി പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു.