പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവെെത്ത്: വിമാന സർവീസിനുള്ള അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ
കുവൈറ്റിൽ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാനാകാതെ വൃത്തിഹീനമായ ക്യാമ്പുകളിൽ ദുരിതമനുഭവിക്കുന്നതായി റിപ്പോർട്ടുകൾ. .പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ സ്വന്തം ചിലവിൽ നാട്ടിലേക്ക് എത്തിക്കാമെന്ന് കുവൈറ്റ് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ വിമാന സർവീസിനുള്ള അനുമതി നൽകിയിരുന്നില്ല.
ആറായിരത്തോളം തൊഴിലാളികളാണ് ഇത്തരത്തിലുള്ള നിരവധി ക്യാമ്പുകളിൽ കഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. ഇവർക്ക് മാസ്‌കോ കൈയ്യുറകളോ മറ്റ് രോഗപ്രതിരോധ സംവിധാനങ്ങളോ ഇല്ലെന്നാണ് വിവരം. ഇവരെ നാട്ടിലെത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
‘ഇന്ത്യൻ സർക്കാർ നമ്മളെ തിരിച്ചുകൊണ്ടുപോകും എന്നൊരു പ്രതീക്ഷയിലാണ്. പക്ഷെ ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്നും തിരിച്ചുകൊണ്ടുപോകാനായി ഒരു നടപടിയും സ്വീകരിച്ചതായി ഒരു അറിവുമില്ല,’ കുവൈറ്റിൽ ക്യാമ്പിൽ കുടുങ്ങിയ ഒരു മലയാളി പറയുന്നു. ക്യാമ്പുകളിൽ ഒറ്റമുറിയിലായി പതിനഞ്ചോളം പേരാണ് കഴിയുന്നത്.
കുവൈറ്റിലെ പൊതുമാപ്പ് അനുകൂല്യത്തിൽ മടങ്ങി വരുന്ന പ്രവാസി ഇന്ത്യക്കാർക്കായി ഇന്ത്യൻ എയർപോർട്ടുകൾ അടിയന്തരമായി തുറന്നു നൽകണമെന്ന് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു.