മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍ബണ്‍ കോപ്പി: കെ മുരളീധരന്
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍ബണ്‍ കോപ്പിയായി മാറിയിരിക്കുകയാണെന്ന് കോൺഗ്രസ് എംപി കെ മുരളീധരന്. ഇവിടെ നടന്ന കെഎം ഷാജിക്കെതിരായ വിജിലന്‍സ് കേസ് അതിന്റെ അവസാനത്തെ ഉദാഹരണമാണെന്നും വിഷയത്തില്‍ നിയമസഭാസ്പീക്കര്‍ നിഷ്പക്ഷത പാലിച്ചില്ലെന്നും മുരളീധരന് ആരോപിച്ചു.
കോവിഡിനെ ഇവിടെ രാഷ്ടീയവല്‍ക്കരിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും മഹാദുരിതത്തെ എല്ലാവരും ഒരുമിച്ച് നേരിടുമ്പോള്‍ ഇതിന്റെ മറവില്‍ തെരഞ്ഞെടുപ്പ് ജയമാണ് ഇടത് മുന്നണി ലക്ഷ്യമിടുന്നതെന്നും മുരളീധരന് പറഞ്ഞു. ദിവസവും വൈകിട്ട് ആറുമണിക്ക് ജനങ്ങള്‍ വാര്‍ത്താചാനലുകള്‍ക്ക് മുന്നിലിരിക്കുന്നത് മുഖ്യമന്ത്രിയെ കാണാനല്ലെന്നും എത്രപേര്‍ക്ക് കോവിഡ് ബാധിച്ചുവെന്നറിയാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണം കുറവാണ്. അവരുടെ വിവരങ്ങള്‍ ശേഖരിക്കാനായി സിഡിറ്റ് മതിയാകുമെന്നും സ്വകാര്യ കമ്പനിയായ സ്പ്രിങ്ക്ളറിന്റെ ആവശ്യമില്ലായിരുന്നുവെന്നും വിദേശകമ്പനിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും മുരളീധരന് പറഞ്ഞു.