രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കൊറോണ സ്ഥിരീകരിച്ചു; ചൈനയ്ക്ക് വീണ്ടും പുതിയ വെല്ലുവിളി
ബെയ്ജിംഗ്: കൊറോണ ഭീതിയിൽ നിന്ന് കരകയറിത്തുടങ്ങിയ ചെനയിൽ വീണ്ടും വെല്ലുവിളി. കുറച്ചു ദിവസങ്ങളായി രാജ്യത്ത് കൊരോണ മരണങ്ങളോ, വൈറസ് ബാധയോ റിപ്പോർട്ട് ചെയ്യതിരുന്നതിനെ തുടർന്ന് രാജ്യം പ്രതീക്ഷയിലായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളേയും തകർത്ത് കൊറോണ വീണ്ടുമെത്തുന്നു.
ഇത്തവണ രോഗലക്ഷണങ്ങളില്ലാത്തവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.32 പേര്‍ക്ക് ഇന്നലെ മാത്രം ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചു. അതില്‍ മുപ്പത് പേര്‍ക്കും കൊറോണ രോഗബാധയുടെ ലക്ഷണങ്ങളൊന്നുമില്ല. ഇത്തരം കേസുകളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുകയാണ്. നിലവിൽ ഇത്തരത്തിൽ 1033 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.
വൈറസ് ബാധയുണ്ടായിരിക്കുകയും എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യുന്ന ഇത്തരം രോഗികള്‍ മറ്റുള്ളവരിലേക്ക് രോഗം പകരുമെന്നതാണ് അപകടം. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഇവരെ തിരിച്ചറിയാനോ ഐസൊലേഷനിലേക്ക് വിടാനോ സാധിക്കില്ല.
രോഗബാധ ആദ്യ ഘട്ടം നിയന്ത്രിച്ചതിനു ശേഷമാണ് രോഗലക്ഷണമില്ലാത്ത രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ശ്രദ്ധയില്‍ പെട്ടത്. ജനുവരില്‍ വുഹാന്‍ അടങ്ങുന്ന ഹുബൈ പ്രവിശ്യ ലോക്ക് ഡൗണ്‍ ചെയ്യപ്പെട്ടതിനു ശേഷം തുറന്നുകൊടുക്കുന്നതിനിടയിലാണ് പുതിയ ഭീഷണി ഉയര്‍ന്നിരിക്കുന്നത്.ഈ സാഹചര്യം ആരോഗ്യവിദഗ്ധർ മുൻ പ്രവചിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.