വ്യാജവെെദ്യൻ മോഹനൻ കൊറോണ നിരീക്ഷണത്തിൽ; കൂടെക്കഴിഞ്ഞ തടവുപുള്ളികളെ മാറ്റി
കൊറോണയ്ക്കു വ്യാജ ചികിത്സ നല്കിയ കേസില്‍ അറസ്റ്റിലായ മോഹനന് വൈദ്യരും കോവിഡ് 19 നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്. വിയ്യൂര്‍ ജയിലിലാണ് അദ്ദേഹം നിരീക്ഷണത്തിലുള്ളത്. മോഹനന് വൈദ്യര്‍ക്കൊപ്പം കഴിഞ്ഞ തടവുകാരെ നിരീക്ഷണത്തിനായി ആലുവയിലേക്ക് മാറ്റിയിരുന്നു.
തൃശൂർ പട്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കിൽ പരിശോധനയ്ക്കിടെയാണ് മോഹനൻ വൈദ്യർ അറസ്റ്റിലായത്. കോവിഡിന്റെ പേരിൽ ചികിത്സ നടത്തുന്നതായി ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമിലാണ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഉടനെ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പീച്ചി പോലീസിനെ വിവരമറിയിച്ചു. പോലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സംയുക്തമായി ക്ലിനിക്കിൽ റെയ്ഡ് നടത്തി.
ചികിത്സിക്കാൻ ലൈസൻസ് ഇല്ലെന്ന് ആരോഗ്യവകുപ്പിന്റെ റെയ്ഡിൽ കണ്ടെത്തിയിരുന്നു. രണ്ട് വനിത ആയുർവേദ ഡോക്ടർമാരെക്കൊണ്ട് മരുന്നു കുറിപ്പടി എഴുതിയായിരുന്നു നിയമം മറികടന്നത്. ഉദ്യോഗസ്ഥർ എത്തുമ്പോൾ രോഗികളെ ചികിത്സിക്കുകയായിരുന്നു മോഹനൻ വൈദ്യർ.
ചികിത്സ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ പട്ടിക്കാട് എത്തിയിരുന്നു. രോഗികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആൾമാറാട്ടം, വഞ്ചിക്കൽ, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.