‘ആളുകളുടെ സ്വകാര്യതയിലേക്കു കടന്നു കയറാൻ നിങ്ങൾക്ക് ആര് അധികാരം തന്നു?’, യുപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
അലഹബാദ്: പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരുടെ പടം വെച്ചുള്ള പോസ്റ്ററുകൾ പൊതുനിരത്തിൽ വെച്ച ഉത്തർപ്രദേശ് സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. അറസ്റ്റിലായവരുടെ ചിത്രവും വിലാസവും ഉൾപ്പെടുത്തി പരസ്യപ്പലകകൾ സ്ഥാപിച്ചത് നിയമവിരുദ്ധ നടപടിയാണ്. ചിത്രങ്ങൾ പതിച്ച ബോർഡ് തൂക്കാൻ സർക്കാരിന് എന്താണ് അധികാരമെന്നും, നടപടിക്ക് നിയമത്തിന്റെ പിന്തുണയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബോർഡുകൾ നീക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ആയിരുന്നു വിമര്‍ശനം.
നിയമവിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും അതിനപ്പുറമുള്ള പ്രതികാര നടപടികൾ സ്വീകരിക്കാൻ സംസ്ഥാനസർക്കാറുകൾക്ക് അധികാരമില്ലെന്നും ജസ്റ്റിസ് യു.യു ലളിത് ചൂണ്ടിക്കാട്ടി. ഹർജി അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കും. ഹർജി വിശാല ബഞ്ചിലേക്ക് വിടണോ എന്നതിൽ അവധിക്ക് ശേഷം തീരുമാനമെടുക്കും. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് സ്വകാര്യത അവകാശപ്പെടാൻ കഴിയില്ലെന്നായിരുന്നു യുപി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്തയുടെ വാദം.
ആളുകളുടെ സ്വകാര്യതയിലേക്കുള്ള അനാവശ്യ കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച്ച ബോർഡുകൾ നീക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്.
ലഖ്നോ നഗരത്തിന്റെ തിരക്കേറിയ ഭാഗങ്ങളിലാണ് മരിച്ചുപോയ പ്രതി അടക്കമുള്ളവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി സർക്കാർ പരസ്യബോർഡ് സ്ഥാപിച്ചത്. പൊതുപ്രവർത്തക സദഫ് ജാഫർ, അഭിഭാഷകൻ മുഹമ്മദ് ശുഐബ്, അഭിനേതാവ് ദീപക് കബീർ, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ എസ്.ആർ. ധാരാപുരി എന്നിവരടക്കമുള്ളവരുടെ ചിത്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്.ഇവർ നേരത്തേ പിടിയിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തവരാണ്.