വിദേശത്തു നിന്നുമെത്തിയ യുവാവ് നിർദ്ദേശം അവഗണിച്ചു നാട്ടിൽ കറങ്ങി; സംഭവം ആരോഗ്യ വകുപ്പിനെ അറിയിച്ചയാൾക്ക് ക്രൂര മർദ്ദനം

single-img
11 March 2020
പ്രതീകാത്മക ചിത്രം

സംസ്ഥാനത്ത് കൊറോണ വ്യാപകമാകുന്നതിനിടെ വിദേശത്തുനിന്നെത്തിയ യുവാവ് നാട്ടിൽ കറങ്ങിനടന്നതായി പരാതി. ഈ സംഭവം സഞ്ചാരം അധികൃതരെ അറിയിച്ചയാളെ ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ടുകൾ. അയിരൂര്‍, പ്ലാങ്കമണ്ണിനു സമീപം പൂവന്‍മലയിലാണു സംഭവം.

ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അവഗണിച്ചു സ്വീഡനില്‍നിന്നെത്തിയ യുവാവാണ്‌ നാടുനീളെ കറങ്ങിയത്‌. ഇയാള്‍ വാടകയ്‌ക്കു താമസിച്ചിരുന്ന വീടിന്റെ ഉടമ വാര്‍ഡംഗവും കൂടിയായ പഞ്ചായത്ത്‌ പ്രസിഡൻ്റു വഴി വിവരം ആരോഗ്യ വകുപ്പില്‍ അറിയിക്കുകയലായിരുന്നു. തുടര്‍ന്ന്‌ ആരോഗ്യ വകുപ്പ്‌ ജീവനക്കാര്‍ വീട്ടിലെത്തി വിവര ശേഖരണം നടത്തുകയും ചെയ്തു. 

ഇതിനുപിന്നാലെ യുവാവ്‌ ബന്ധുക്കളുമായെത്തി വീട്ടുടമയെയും മകനെയും കൈയേറ്റം ചെയ്‌തെന്നാണു പരാതി ഉയർന്നിരിക്കുന്നത്. തന്നെ വീട്ടുടമയും ഏതാനുംപേരും ചേര്‍ന്നു ആക്രമിച്ചെന്നു യുവാവും പരാതിപ്പെട്ടു. മര്‍ദനമേറ്റ വീട്ടുടമ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.  ഇരുകൂട്ടര്‍ക്കുമെതിരേ കേസ്‌ എടുത്തതായി കോയിപ്പുറം പോലീസ്‌ പറഞ്ഞു. 

സമാനസംഭവം കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ ആശുപത്രിയിലും നടന്നു. ഇപ്പോള്‍ രോഗം സ്‌ഥിരീകരിച്ച വടശേരിക്കര സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു തങ്ങളുടെ അനുമതിയില്ലാതെയാണെന്നുകാട്ടി ബന്ധുക്കള്‍ ജീവനക്കാര്‍ക്കുനേരേ ഭീഷണി മുഴക്കിയെന്നാണു പരാതി. രാത്രി ഏറെ നേരം ഇതു സംബന്ധിച്ച് ആശുപത്രിയിൽ വാക്കേറ്റം നടന്നിരുന്നു.