പെരുമാറ്റം, ഫോണ്‍ കോളുകള്‍, പ്രദേശത്തെ സാന്നിധ്യം, ഒടുവിൽ നാലുപേർ നിരീക്ഷണത്തിൽ; അതിൽ സംശയം ഒരാളെ: ദേവനന്ദയുടെ മരണത്തിൽ പൊലീസ് അന്വേഷണം വേഗത്തിൽ
ഇത്തിക്കരയാറിൽ മുങ്ങിവമരിച്ച നിലയിൽ കണ്ടെത്തിയ ആറുവയസുകാരി ദേവനന്ദയെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയതാണെന്ന സംശയം ബലപ്പെടുന്നുവെന്നു റിപ്പോർട്ടുകൾ. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട്, വീടുമായി അടുത്തബന്ധമുള്ള ഒരാള്‍ക്കെതിരേ ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കിക്കഴിഞ്ഞു. നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ മറ്റു മൂന്നുപേർക്കെതിരെയും പൊലീസ് നിരീക്ഷണം ശക്തമാക്കി.
പോലീസ് വീടുമായി അടുപ്പമുള്ളവരുടെയെല്ലാം പട്ടിക തയാറാക്കി. മരണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയവരില്‍ സംശയമുള്ളവരെ വിശദമായി ചോദ്യംചെയ്തു. കുട്ടിയുടെ തിരോധാനത്തിനുശേഷം അവരുടെ പെരുമാറ്റം, ഫോണ്‍ കോളുകള്‍, പ്രദേശത്തെ സാന്നിധ്യം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണസംഘം വിലയിരുത്തിയാണ് മുന്നോട്ടുള്ള നീക്കം.
സാഹചര്യത്തെളിവുകളും പരിശോധിച്ചുവരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അയല്‍വാസികളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തി. കുറഞ്ഞ സമയത്തിനുള്ളില്‍ വീട്ടിലേക്കു കടന്നുവന്നയാള് ആരെന്നു കണ്ടെത്താനാണു പോലീസിന്റെ ശ്രമം. അമ്മയ്ക്കും മുത്തച്ഛനും അമ്മൂമ്മയ്ക്കും ഒപ്പമല്ലാതെ വീടിനു പുറത്തേക്കു പോകാത്ത ദേവനന്ദ ഒറ്റയ്ക്ക് 200 മീറ്ററോളം ദൂരം എങ്ങനെ പോയെന്നാണു മാതാപിതാക്കളും ബന്ധുക്കളും ഉയര്‍ത്തുന്ന ചോദ്യത്തിൽ കാമ്പുള്ളതായും പൊലീസ് കരുതുന്നു.
കാണാതാകുന്നതിനു തൊട്ടുമുമ്പ്, അമ്മ തുണി അലക്കുന്നിടത്തേക്കു കുട്ടി ചെന്നിരുന്നു. എന്നാല്‍, ഉറങ്ങിക്കിടക്കുന്ന ഇളയകുഞ്ഞിനു കൂട്ടിരിക്കാന്‍ പറഞ്ഞ് തിരിച്ചയച്ചു. അതിനുശേഷം ആരോ വീട്ടില്‍ വന്നെന്നാണു സംശയം. ചെരുപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി ആറ്റിന്‍കരയിലെത്തിയതില്‍ ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു. വീട്ടിലെ ഹാളില്‍ മൂന്നുമാസം പ്രായമുള്ള അനുജനൊപ്പം ഇരിക്കുമ്പോഴാണു ദേവനന്ദയെ കാണാതായത്.