ഉംറയേയും കൊറോണ പിടികൂടി; സൗദി അറേബ്യ ഉംറ തീര്‍ത്ഥാടനം നിർത്തിവച്ചു: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് തീര്‍ത്ഥാടകരെ തിരിച്ചയച്ചു
ഉംറ തീർത്ഥാടനത്തേയും കൊറോണ വെെറസ് ബാധ പിടികൂടി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മക്ക, ഉംറ തീര്‍ത്ഥാടനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സൗദി ഭരണകൂട ഉത്തരവ് പുറത്തുവന്നു. താത്കാലികമായി ഉംറ തീര്‍ത്ഥാടനം നിര്‍ത്തിവച്ചതായാണ് റിപ്പോര്‍ട്ടുകൾ പ്രചരിക്കുന്നത്.
ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി എത്തുന്നവര്‍ക്കാണ് വിലക്കെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. നിരോധനം സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് രാവിലെയാണ് വിമാനത്താവളങ്ങളിലേക്ക് ലഭിച്ചത്. ഇതിനിടെ ഇന്ന് കോഴിക്കോടുനിന്ന് യാത്രയ്ക്കൊരുങ്ങിയിരുന്ന നാനൂറോളം യാത്രക്കാരെ തിരിച്ചു വിട്ടു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഇവരെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അപകടകരമായി കൊറോണവൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ടെന്നാണ് സൗദി പറയുന്നത്. ആരോഗ്യ വകുപ്പിൻ്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് പ്രവാസികളെ ഉൾപ്പെടെയുള്ളവരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഏറ്റവും മോശം സാഹചര്യവും നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്ന് യുഎഇ വ്യക്തമാക്കിക്കഴിഞ്ഞു. രോഗികളെ പൊതുജന സമ്പര്‍ക്കത്തില്‍ നിന്ന് മാറ്റി പരിചരിക്കാനുള്ള എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരെയും നിരീക്ഷണ വിധേയമാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രെെസിസ് ആൻ്റ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോരിറ്റി മാധ്യമങ്ങളോടു പറഞ്ഞു.
നിലവില്‍ സൗദി അറേബ്യയുടെ ഖത്തറും ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ മേഖലയില്‍ ഭീതിയും ആശങ്കയും വര്‍ദ്ധിച്ചിട്ടുണ്ട്. ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള എല്ലാ വിമാന സര്‍വീസുകളും 48 മണിക്കൂര്‍ നേരത്തേക്ക് ബഹ്റൈന്‍ നിര്‍ത്തിവെച്ചിരുന്നു. രോഗ വ്യാപനം തടയുന്നതിൻ്റെ ഭാഗമായാണ് ബഹ്റെെൻ ഇത്തരമൊരു നടപടി സ്വീകരിച്ചത്.