കെല്‍ട്രോണ്‍ വഴി കേരളത്തിലെ ട്രാഫിക് നിയന്ത്രണം സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം നടക്കുന്നു: രമേശ് ചെന്നിത്തല
കേരളത്തിലെ റോഡുകളിൽ ട്രാഫിക് നിയന്ത്രണം സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഴയായി ലഭിക്കുന്ന 90 ശതമാനം തുക സ്വകാര്യ കമ്പനിക്കും 10 ശതമാനം തുക സര്‍ക്കാറിനും കിട്ടുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ വഴി ട്രാഫിക് നിയന്ത്രണം മീഡിയോട്രോണിക്സ് എന്ന സ്വകാര്യ കമ്പനിക്ക് നല്‍കാനാണ് നീക്കമെന്നും നിലവിലെ സിംസ് പദ്ധതി ഉൾപ്പെടെ ഗാലക്സിയോണിന് നല്‍കിയ എല്ലാ പദ്ധതിയും റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കെല്‍ട്രോണ്‍ ക്ഷണിക്കുന്ന ടെന്‍റര്‍ മാനദണ്ഡ പ്രകാരം തന്നെ ഇവര്‍ അയോഗ്യരാണ്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന് മുന്‍ നിര്‍ത്തി പുതിയ അഴിമതിക്ക് കേരളത്തിൽ കളമൊരുങ്ങുകയാണ്. സംസ്ഥാന പോലീസ് ആസ്ഥാനത്ത് നിന്ന് ഇവരെ പുറത്താക്കണം. കേരളത്തിന്റെ മുഖ്യമന്ത്രി അറിയാതെ ഇവര്‍ക്ക് കരാര്‍ നല്‍കില്ലെന്നും ചെന്നിത്തല ആരോപിച്ചു. അതേപോലെ തന്നെ പോലീസിലെ തോക്കും വെടിയുണ്ടയും കാണാതായത് ആഭ്യന്തര സെക്രട്ടറി അന്വേഷിച്ചിട്ട് എന്തു കാര്യമെന്നും ചെന്നിത്തല ചോദിച്ചു.