നാലുലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഉയർന്ന ജാതിക്കാരനും ഇനി സംവരണം

single-img
15 February 2020

മുന്നാക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചു. മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാേക്കം നിൽക്കുന്നവർക്കായി 10 ശതമാനം സംവരണമാണ് ഏർപ്പെടുത്തുന്നത്. ഇതിൻ്റെ മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

ജോലിയിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനത്തിനുമാണ് സംവരണം. പിന്നാക്ക വിഭാഗത്തിന് സംവരണം അനുവദിക്കുന്ന സ്ഥാപനങ്ങളിലാണ് സംവരണം ബാധകം. സംവരണതസ്തിക നികത്തപ്പെടാത്തതിന്റെ റിപ്പോർട്ട്, വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പൊതുഭരണവകുപ്പിന് നൽകണം. ആറുമാസത്തെ പ്രതീക്ഷിത ഒഴിവുകളും റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. 

നിയമവകുപ്പ് മുൻ സെക്രട്ടറി കെ. ശശിധരൻനായർ ചെയർമാനും ദേവസ്വം റിക്രൂട്ട്‌മെൻ്റ് ബോർഡ് ചെയർമാൻ അഡ്വ. എം. രാജഗോപാലൻ നായർ അംഗവുമായ കമ്മിഷന്റെ ശുപാർശപ്രകാരമാണ് മാനദണ്ഡങ്ങൾ നിശ്ചയിച്ചത്.

മാനദണ്ഡങ്ങൾ പ്രകാരം നാലുലക്ഷം രൂപയിൽതാഴെ വാർഷിക കുടുംബവരുമാനമുള്ളവർ സംവരണത്തിന് അർഹരാണ്. നഗരസഭ-കോർപ്പറേഷൻ മേഖലയിലെ ഭൂസ്വത്തിൽനിന്നുള്ള കാർഷികവരുമാനം കുടുംബ വാർഷികവരുമാനത്തിൻ്റെ ഭാഗമല്ലെന്നും നിശ്ചയിച്ചിട്ടുണ്ട്. സാമൂഹികസുരക്ഷാ പെൻഷൻ, കുടുംബ പെൻഷൻ, ഉത്സവബത്ത, വിരമിക്കൽ ആനുകൂല്യം, യാത്രാബത്ത, തൊഴിലില്ലായ്മവേതനം എന്നിവയും കുടുംബവരുമാനമായി പരിഗണിക്കില്ല. 

അപേക്ഷകന്റെ കുടുംബസ്വത്ത് ഗ്രാമപ്പഞ്ചായത്തിലാണെങ്കിൽ രണ്ടരയേക്കറിൽ കവിയരുതെന്നും നഗരസഭാ മേഖലയിലാമെങ്കിൽ 75 സെൻ്റിലും കോർപ്പറേഷനിലാണെങ്കിൽ 50 സെൻ്റിലും കവിയാൻ പാടില്ലെന്നും ഉത്തരവിലുണ്ട്. മൂന്നിടത്തുമായി ഭൂമിയുണ്ടെങ്കിൽ മൊത്തം വിസ്തീർണം രണ്ടരയേക്കറിൽ അധികമാകരുതെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ രാജ്യത്തെവിടെയുള്ള ഭൂമിയും കണക്കിൽപ്പെടുമെന്നും ഉത്തരവിലുണ്ട്. 

അന്ത്യോദയ, അന്നയോജന, റേഷൻ കാർഡിലെ മുൻഗണനാവിഭാഗം അംഗങ്ങൾ എന്നിവർ മറ്റു മാനദണ്ഡങ്ങൾ ബാധകമല്ലാതെ സംവരണത്തിന് അർഹരാകുമെന്നും നിശ്ചയിച്ചിട്ടുണ്ട്. 

സംവരം ലഭിക്കുന്നതിനു വേണ്ടി റേഷൻകാർഡിൽ പേരുണ്ടെന്ന് നിശ്ചിതഫോറത്തിൽ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ആവശ്യമാണ്. വരുമാനം കണക്കാക്കുന്നത് അപേക്ഷ നൽകുന്നതിന് തൊട്ടുമുമ്പത്തെ സാമ്പത്തികവർഷത്തേതായിരിക്കും. വരുമാനസർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം വില്ലേജ് ഓഫീസർക്ക് മാത്രമായിരിക്കും. തഹസിൽദാർക്കും അതിനുമുകളിൽ ആർ.ഡി.ഒ.യ്ക്കുമാണ് അപ്പീലിനുള്ള അധികാരം നൽകപ്പെട്ടിരിക്കുന്നത്. 

ഇതുസംബന്ധിച്ച പരാതികൾ പരിഹരിക്കാൻ എല്ലാവകുപ്പിലും ഡയറക്ടറേറ്റിലും പ്രത്യേകസംവിധാനമുണ്ടാകും. ഇക്കാര്യങ്ങളുടെ മേൽനോട്ടത്തിനായി പൊതുഭരണ (ഏകോപന) വകുപ്പിൽ നിരീക്ഷണസമിതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തെറ്റായ വിവരംനൽകി സർവീസിൽ പ്രവേശിക്കുന്നവരെ പുറത്താക്കി നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.