ധെെര്യമായി സത്യപ്രതിജ്ഞയ്ക്ക് എത്തിക്കോ: ഫല പ്രഖ്യാപനം വരുന്നതിനു മുൻപ് സത്യപ്രതിജ്ഞാ ചടങ്ങിന് മമതയെ ക്ഷണിച്ച് കേജരിവാള്‍
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരുന്നതിനു തൊട്ടുമുൻപ് സത്യ പ്രതിജ്ഞാ ചടങ്ങിലേക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ക്ഷണിച്ച് ആംആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാള്‍. ടെലിഫോണിലൂടെയാണ് മമതയെ കേജരിവാൾ ക്ഷണിച്ചത്. ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതിരിക്കുന്നത്.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിനു ശേഷമായിരുന്നു ഇരുവരും സംസാരിച്ചത്. ചടങ്ങില്‍ സംബന്ധിക്കാന്‍ മമത എത്തുമെന്ന് കേജരിവാളിന്റെ ഓഫീലെ ഉദ്യോഗസ്ഥരും അറിയിച്ചു.
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി മുന്നേറ്റംനടത്തിക്കൊണ്ടിരിക്കുകയാണ്. വോട്ടെടുപ്പ് നടന്ന 70 അംഗ നിയമസഭ സീറ്റില്‍ ആദ്യ ഫലസൂചനകള്‍ പ്രകാരം എഎപി 53 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. അതേസമയം കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപി നിലമെച്ചപ്പെടുത്തി. 16 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. ഒരു സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നതായാണ് വിവരം.
ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ലീഡ് ചെയ്യുകയാണ്. പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മോഡല്‍ ടൗണില്‍ ബിജെപിയുടെ കപില്‍ മിശ്ര ലീഡ് ചെയ്യുകയാണ്.