മാര്‍പാപ്പമാരുടെ പോരാട്ടങ്ങൾക്ക് ഓസ്കാർ വേദിയൊരുക്കി ടു പോപ്സ്
ഇത്തവണത്തെ ഓസ്കാർ പുരസ്‌ക്കാരത്തിൽ മികച്ച അഭിനേതാവിനുള്ള നാമനിർദ്ദേശ പത്രികയിൽ ഇടം പിടിച്ച രണ്ട് പേരുകൾ ഓസ്കാർ പോരാട്ടത്തിന് ആകർഷണം കൂട്ടും. നായകന്മാരുടെ പേരുകളെക്കാൾ അവർ തിരശീലയിൽ അവതരിപ്പിച്ച കഥാപാത്രങ്ങളാകും അതിന് കാരണം.ബെനഡിക്സ് പതിനാറാമന്‍ മാര്‍പാപ്പയായി സര്‍ ആന്തണി ഹോപ്കിന്‍സും ഫ്രാന്‍സിസ് മാര്‍പാപ്പയായി ജോനഥന്‍ പ്രൈസും സമാനതകളില്ലാത്ത പ്രകടനം കാഴ്ചവച്ചിരിക്കുന്ന ടു പോപ്സ് എന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
ഓസ്കര്‍ ചരിത്രത്തില്‍ ആദ്യമായാണ് മാര്‍പാപ്പയായി വേഷമിട്ട നടന്‍മാര്‍ക്ക് ഓസ്കര്‍ നാമനിര്‍ദേശം ലഭിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് സര്‍ ആന്തണി ഹോപ്കിന്‍സും ജോനഥന്‍ പ്രൈസസും മികച്ച സഹനടനും നടനുമാകാനാണ് മല്‍സരിക്കുന്നത്. രണ്ടുമാര്‍പാപ്പാമാരുടെ പ്രസംഗങ്ങളും പുസ്കതകങ്ങളും ആസ്പദമാക്കിയാണ് സിനിമ .
ഒരേ ദൈവത്തില്‍ വിശ്വസിക്കുന്ന, ഒരേ മതത്തെ നയിക്കുന്ന, എന്നാല്‍ വ്യത്യസ്ഥ ജീവിതകാഴ്ചപ്പാടുകളുള്ള രണ്ട് മാര്‍പാപ്പാമാര്‍ തമ്മിലുള്ള സംഭാഷണമാണ് ടു പോപ്സ് എന്ന നെറ്റ്ഫ്ലിക്സ് ചിത്രം.
യഥാര്‍ഥ ജീവിതത്തില്‍ വെറും മൂന്നുതവണമാത്രം നേരില്‍ കണ്ടിട്ടുള്ളവര്‍ തമ്മിലുള്ള സംഭാഷണം സിനിമയാക്കുകയായിരുന്നു വലിയ വെല്ലുവിളിയെന്ന് ചിത്രമൊരുക്കിയിരിക്കുന്ന ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ മെരേല്ലിസ് പറഞ്ഞിരുന്നു.