വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്നത് അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടം; ജെഎന്‍യു അക്രമത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
ജെഎന്‍യു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന ആക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാന്‍ ഇറങ്ങിയവരാണ് ഈക്രമണത്തിന് പിറകില്‍. ക്യാംപസുകളില്‍ രക്തം വീഴ്ത്തുന്ന വിപത്കരമായ കളിയില്‍ നിന്ന് സംഘപരിവാര്‍ ശക്തികള്‍ പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
”വിദ്യാർത്ഥികൾക്കു നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണ്. ജവഹർലാൽ നെഹ്രു സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും നാസി മാതൃകയിൽ ആക്രമിച്ചവർ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാൻ ഇറങ്ങിയവരാണ്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർത്ഥി യൂണിയൻ പ്രസിഡൻറിനെ ആശുപത്രിയിൽ കൊണ്ടുപോയ ആംബുലൻസ് തടയാൻ എ ബി വി പി ക്കാർ തയാറായി എന്ന വാർത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നു. ഭീകര സംഘത്തിന്റെ സ്വഭാവമാർജിച്ചാണ് ക്യാമ്പസിൽ മാരകായുധങ്ങളുമായി അക്രമി സംഘം എത്തിയത്. ക്യാമ്പസുകളിൽ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയിൽ നിന്ന് സംഘ പരിവാർ ശക്തികൾ പിന്മാറണം. വിദ്യാർത്ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞാൽ നല്ലത്. ”