മേളയിൽ കാഴ്ചയുടെ വസന്തം തീർത്തു ‘ഫിലാസ് ചൈല്‍ഡ്’
രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാംദിനത്തില്‍ പ്രേക്ഷകരുടെ മനസ്സു നിറച്ച് ബ്രെറ്റ് മൈക്കല്‍ ഇന്നസിന്റെ ഫിലാസ് ചൈല്‍ഡ്. വെള്ളക്കാരനായ അനാഥബാലനെ എടുത്തു വളര്‍ത്തിയ കറുത്തവര്‍ഗക്കാരിയുടെ ജീവിതം പ്രമേയമാക്കിയുള്ള ഈ ചിത്രത്തിന് വന്‍ പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്.
അധികാരികളുടെ വര്‍ണ വിരുദ്ധത കൊണ്ട് മകനെ നഷ്ടമാകുന്ന ഫിലയ്ക്ക് ജീവിതം തന്റെ വളര്‍ത്തുമകനായുള്ള കാത്തിരിപ്പായി മാറുന്ന വൈകാരിക നിമിഷങ്ങളെ സിനിമ നമുക്ക് കാണിച്ചു തരുന്നു.
ശനിയാഴ്ചത്തെ നാല് മത്സരചിത്രങ്ങളിൽ സിനിമ ഓപ്പറേറ്ററുടെ കഥപറഞ്ഞ ജോസ് മരിയ കാബ്രലിന്റെ ദി പ്രൊജക്ഷനിസ്റ്റും കൈയ്യടി നേടി. നിറഞ്ഞ സദസിലായിരുന്നു പ്രദര്‍ശനങ്ങൾ.
മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഷെരീഫ് സി സംവിധാനം ചെയ്ത മലയാള സിനിമ കാന്തന്‍- ദി കളര്‍ ഓഫ് ലൗവ്, ഇന്ത്യന്‍ സിനിമ ഇന്നില്‍ ഉള്‍പ്പെട്ട ചിത്രമായ ആനന്ദി ഗോപാല്‍ തുടങ്ങിയവ രണ്ടാം ദിനത്തില്‍ മികച്ച അഭിപ്രായം നേടി.
Content Highlights: Fiela’s Child movie in IFFK