ജാതിരഹിത ഇന്ത്യ ആദ്യം വിഭാവനം ചെയ്തത് വി ഡി സവർക്കർ: ഉപരാഷ്ട്രപതി

single-img
16 November 2019

ജാതിരഹിത ഇന്ത്യ എന്ന സങ്കൽപം ആദ്യം വിഭാവനം ചെയ്തത് ആർഎസ്എസ് സൈദ്ധാന്തികൻ വി ഡി സവർക്കർ ആയിരുന്നെന്ന് ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായ്‍ഡു. അതോടൊപ്പം തന്നെ സവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്കര്‍ത്താവും എഴുത്തുകാരനും കവിയും രാഷ്ട്രീയ നേതാവും ചരിത്രകാരനും തത്ത്വചിന്തകനും എല്ലാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സവർക്കറെ പറ്റിയുള്ള ‘സവര്‍ക്കര്‍: എക്കോസ് ഫ്രം ഫോര്‍ഗോട്ടന്‍ പാസ്റ്റ്’ എന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ടായിരുന്നു വെങ്കയ്യ നായ്‍ഡുവിന്റെ വാക്കുകൾ.

നമ്മുടെ രാജ്യത്ത് തൊട്ടുകൂടായ്മക്കെതിരെ ഏറ്റവും ശക്തമായ പ്രക്ഷോഭം തുടങ്ങിവരില്‍ ഒരാള്‍ സവര്‍ക്കറാണെന്ന് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അറിയൂ. രത്നഗിരി ജില്ലയില്‍ അദ്ദേഹമാണ് പവന്‍ മന്ദിര്‍ നിര്‍മിച്ച് താഴെയുള്ള ദളിതര്‍ ഉള്‍പ്പെടെ എല്ലാ ഹിന്ദുക്കള്‍ക്കും അവിടെ പ്രവേശനം അനുവദിച്ചത് . ബ്രിട്ടീഷുകാർക്കെതിരെ 1857ല്‍ നടന്ന വിപ്ലവത്തെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ആദ്യ യുദ്ധം എന്ന് അദ്ദേഹം വിളിച്ചു.

“സവർക്കർ ഒരു സമൂഹത്തിന് വിലങ്ങുതടിയാകുന്ന ഏഴു കാര്യങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. സമൂഹത്തിലെ ഇടുങ്ങിയ ജാതി വ്യവസ്ഥയാണ് അതില്‍ ആദ്യം, ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയേണ്ടതാണ് ജാതി വ്യവസ്ഥയെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.”- ഉപരാഷ്ട്രപതി പറഞ്ഞു.

സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിനല്ലാതെ എല്ലാവര്‍ക്കും വേദങ്ങളുടെ ജ്ഞാനം പകര്‍ന്നു നല്‍കണമെന്നുള്ളാതായിരുന്നു അടുത്തത്. മൂന്നാമത്തേത് യോഗ്യതയും കഴിവും മാത്രം നോക്കി ജാതിചിന്തയില്ലാതെ ജോലി നല്‍കണമെന്നായിരുന്നു. നമ്മുടെ രാജ്യത്തുള്ളവർ വിദേശ രാജ്യങ്ങളില്‍ പോയി അവിടെയുള്ള മികച്ച കാര്യങ്ങള്‍ ഇങ്ങോട്ട് കൊണ്ട് വരണമെന്നും രാജ്യത്തിന്‍റെ സംസ്കാരം ലോകത്തിന്‍റെ എല്ലാ മൂലയിലും എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഭക്ഷണ കാര്യത്തിലെയും ജാതിവ്യത്യാസത്തെ തകര്‍ത്തെറിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതോടൊപ്പം ആറാമതായി മിശ്രവിവാഹങ്ങളെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. അവസാനമായി അദ്ദേഹം പറഞ്ഞത് ശാസ്ത്രവിഷയങ്ങള്‍ രാജ്യത്ത് വികസിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നതാണ്. വളരെ ദീര്‍ഘ വീക്ഷണമുള്ള സവര്‍ക്കര്‍ ഇന്ത്യയുടെ ഭാവി വികസനത്തിന് നല്‍കിയ ഊര്‍ജം ഓര്‍മിക്കപ്പെടേണ്ടതാണ്. ഒരാൾ അയാളുടെ ജീവിതകാലത്ത് ഒരുവട്ടമെങ്കിലും ജയില്‍ പോകണമെന്ന് സ്വാതന്ത്ര്യസമരകാലത്ത് അദ്ദേഹം പറഞ്ഞിരുന്നതായും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.