മീ ടൂ ആരോപണം; നടൻ വിനായകൻ തെറ്റ് സമ്മതിച്ചെന്ന് പോലീസ് തയ്യാറാക്കിയ കുറ്റപത്രം
സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ ഫോണില്‍ സംസാരിച്ചെന്ന നടന് വിനായകനെതിരായ യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. നടന് വിനായകൻ താൻ ചെയ്ത തെറ്റ് സമ്മതിച്ചെന്ന് കല്പറ്റ പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു.
കേസിന്റെ വിചാരണ അധികം വൈകാതെ ആരംഭിക്കും. ഏപ്രിലിൽ വയനാട്ടില്‍ സംഘടിപ്പിക്കപ്പെട്ട ഒരു ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം വിനായകന് തന്നോട് സംസാരിച്ചെന്നാണ് യുവതി പോലീസില്‍ നല്കിയ പരാതി.
യുവതിയുടെ പരാതിയില്‍ നടനെതിരെ കേസെടുത്ത പോലീസ്, അശ്ലീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അധിക്ഷേപിക്കുംവിധം സംസാരിച്ചു തുടങ്ങി പരമാവധി ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങൾ ചുമത്തുകയും ചെയ്തിരുന്നു. തുടർന്ന് ജൂണിൽ സ്റ്റേഷനില്‍ നേരിട്ട് ഹാജരായ നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ജാമ്യത്തില്‍വിട്ടു.
ഇപ്പോൾ നാല് മാസത്തോളം നീണ്ട അന്വേഷണം പൂർത്തിയാക്കിയാണ് അന്വേഷണസംഘം കല്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എന്നാൽ വിചാരണ തുടങ്ങും മുന്‍പേതന്നെ അഭിഭാഷകന് മുഖേന കേസ് ഒത്തുതീർപ്പാക്കാന്‍ നടന് ശ്രമിക്കുന്നതായും സൂചനയുണ്ട്.