പതിനാലുകാരിയെ പീഡിപ്പിച്ച യുവാക്കളെ പീഡനക്കേസില്‍ നിന്നും ഒഴിവാക്കി; കോടതി കണ്ടെത്തിയ വിചിത്രമായ കാരണം ഇതാണ്
പതിനാലുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അഞ്ച് യുവാക്കളെ പീഡനക്കേസില്‍ നിന്ന് ഒഴിവാക്കി. സ്പെയിനിലെ ബാര്‍സിലോണയിലെ കോടതിയാണ് അഞ്ച് യുവാക്കളെ പീഡനക്കേസില്‍ നിന്ന് ഒഴിവാക്കാന്‍ വിചിത്രമായ കാരണം കണ്ടെത്തിയത്. പീഡിപ്പിക്കപ്പെടുമ്പോൾ പെണ്‍കുട്ടി മദ്യപിച്ചും ലഹരിയുപയോഗിച്ചും അബോധാവസ്ഥയില്‍ ആയിരുന്നതിനാല്‍ യുവാക്കള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്താനാവില്ലെന്ന് കോടതി പറഞ്ഞു.
അതുകൊണ്ടുതന്നെ ലൈംഗികമായി പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തതിന് 12 വര്‍ഷം തടവും 12000 യൂറോ പിഴയുമാണ് പ്രതികൾക്ക് കോടതി ചുമത്തിയത്. അതേസമയം യുവാക്കള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ഒഴിവാക്കിയതില്‍ സ്പെയിനില്‍ പ്രതിഷേധം ശക്തമായി. 2016 ലായിരുന്നു പതിനാലുകാരി ക്രൂരമായ പീഡനത്തിന് ഇരയായത്. പ്രദേശത്തെ ഉപേക്ഷിക്കപ്പെട്ട ഒരു ഫാക്ടറിക്കുള്ളില്‍ വച്ചായിരുന്നു യുവാക്കളുടെ സംഘം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
‘ചെന്നായ് സംഘം’ എന്ന പേരിൽ അറിയപ്പെടുന്ന യുവാക്കളുടെ സംഘമായിരുന്നു പീഡനത്തിന് പിന്നില്‍. അന്വേഷണം നടക്കുമ്പോൾ മുതൽ യുവാക്കളുടെ മേൽ ബലാത്സംഗക്കുറ്റം ഒഴിവാക്കിയത് കേസ് ഏറെ ശ്രദ്ധിക്കപ്പെടാൻ കാരണമായി. പെൺകുട്ടിക്കെതിരെ നടന്നത് ലൈംഗിക ദുരുപയോഗം അല്ലെന്നും ബലാത്സംഗമാണെന്നും ചൂണ്ടിക്കാണിച്ച് ബാര്‍സിലോണയില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെയാണ് കോടതിവിധിയെത്തുന്നത്.
കോടതിയുടെ വിധിയെ അപലപിക്കുന്നുവെന്ന് ബാര്‍സിലോണ മേയര്‍ അഡ കോളോ ഇതിനോടകം വ്യക്തമാക്കി. താന്‍ ഒരിക്കലും ഒരു ജഡ്ജിയല്ല,പ്രതികൾ എത്ര നാളുകള്‍ ജയിലില്‍ കഴിയുമെന്നും അറിയില്ല എന്നാല്‍ നടന്നത് ദുരുപയോഗമല്ല ബലാത്സംഗമാണെന്ന് മാത്രം അറിയാം- ബാര്‍സിലോണ മേയര്‍ വിധിയേക്കുറിച്ച് ട്വിറ്ററില്‍ പറഞ്ഞു. സംഭവം നടന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം വന്ന കോടതി വിധിയില്‍ സ്പെയിനില്‍ പ്രതിഷേധം വ്യാപകമാകുകയാണ്.