രാജ്യത്തെ പുരുഷന്‍മാരുടെ വിവാഹ പ്രായം 21 ല്‍ നിന്ന് 18ആക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍
രാജ്യത്തെ പുരുഷന്‍മാരുടെ വിവാഹ പ്രായം നിലവിലുള്ള 21 ല്‍നിന്ന് 18 ആക്കി കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിന് വേണ്ടി ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്താൻ ശ്രമം നടക്കുകയാണ്. കാരണം, നിലവില്‍ ശൈശവ വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്നവര്‍ക്കും രണ്ട് വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പുതിയ നിയമത്തിൽ ഇത് ഏഴ് വര്‍ഷം തടവും ഏഴ് ലക്ഷം രൂപയുമാക്കി മാറ്റി ഭേദഗതി ചെയ്യും.
അതേപോലെ തന്നെ നിയമവിരുദ്ധമായ ശൈശവ വിവാഹം വിവാഹപ്രായമെത്തുമ്പോള്‍ നിയമപരമാക്കാനുള്ള മൂന്നാം വകുപ്പ് എടുത്തുകളയാനും തീരുമാനമായിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വനിത ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 18ന് ചേര്‍ന്ന മന്ത്രിതല യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
സുപ്രീം കോടതി പുറപ്പെടുവിച്ച പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമാണെന്ന 2017ലെ വിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ ഭേദഗതിക്ക് ആലോചിക്കുന്നത്.പ്രായപൂർത്തി ആവുന്നതിന്റെ മുൻപുള്ള വിവാഹം വിവാഹപ്രായമെത്തുമ്പോള്‍ നിയമവിധേയമാകുമെങ്കിലും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗക്കുറ്റമായി കണക്കാക്കുമെന്ന വിധിയുടെ വൈരുധ്യം ഒഴിവാക്കാനാണ് മൂന്നാം വകുപ്പ് എടുത്ത് കളയുന്നത്.
അതുപോലെ തന്നെ ശൈശവ വിവാഹത്തിന് ഇരയാകുന്ന പെണ്‍കുട്ടിക്ക് ഭര്‍ത്താവും വീട്ടുകാരും ജീവനാംശവും താമസവും നല്‍കണമെന്ന രീതിയിലും മാറ്റം വരുത്തും. ഇതിന് പകരമായി നഷ്ടപരിഹാരം നല്‍കണമെന്നാണ് പുതിയ നിര്‍ദ്ദേശം.