നഗരത്തിനുള്ളിൽ മാലിന്യക്കൂമ്പാരമായി തടാകം; ചത്തുപൊന്തുന്നത് ആയിരക്കണക്കിന് മത്സ്യങ്ങള്‍
ബെംഗലുരു നഗരത്തിൽ മാലിന്യക്കൂമ്പാരമായി തടാകം. ഇതിൽ നിന്നും ചത്തുപൊന്തുന്നത് ആയിരക്കണക്കിന് മത്സ്യങ്ങളാണ്. നഗരത്തിലെ നല്ലുരുഹള്ളിയിലെ ഈ തടാകത്തില്‍ വെറ്റ്ഫീല്‍ഡ്സ് മേഖലയിൽ നിന്നുള്ള മാലിന്യങ്ങള്‍ മുഴുവന്‍ ഷീലവന്‍താനക്കേര തടാകത്തിലേക്കാണ് തള്ളുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. ഇത്തരത്തിൽ എത്തുന്ന മാലിന്യം തടാകത്തിലെ ആവാസ വ്യവസ്ഥകളെ തകിടം മറിച്ചതിന്റെ തെളിവാണ് മത്സ്യങ്ങള്‍ ചത്തുപൊന്തുന്നതെന്നാണ് വിലയിരുത്തല്‍.
ടണ്‍ കണക്കിനായ ചത്ത മത്സ്യങ്ങളെയാണ് കഴിഞ്ഞ നാലുമണിക്കൂറില്‍ തടാകത്തില്‍ നിന്നും കോരി മാറ്റിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പ്രദേശത്തെ ഒരു സ്വകാര്യ കമ്പനിയായിരുന്നു തടാകത്തിന്റെ സംരക്ഷണയും പരിപാലനവും വഹിച്ചിരുന്നത്. നഗരത്തിലെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് കുട്ടികള്‍ക്ക് കളിക്കാനും മറ്റുമായി നേരത്തെ ആ തടാകക്കരയിലെത്തുന്നത് പതിവായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ശക്തമായ ദുര്‍ഗന്ധമാണ് തടാകത്തില്‍ നിന്ന് ഇപ്പോള്‍ ഉയരുന്നത്.