ജെഎൻയു വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹ കുറ്റം; പോലീസിന് പ്രോസിക്യൂഷന് അനുമതി നൽകേണ്ടതില്ലെന്ന് ആം ആദ്മി സർക്കാർ
കനയ്യ കുമാർ, ഉമർ ഖാലിദ് ഉൾപ്പെടെ 10 ജെഎൻയു വിദ്യാർത്ഥികൾക്കെതിരെ ഡൽഹി പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസിൽ പ്രോസിക്യൂഷന് അനുമതി നൽകേണ്ടതില്ലെന്ന് ആം ആദ്മി പാർട്ടി സർക്കാർ. 2016 ഫെബ്രുവരിയില്‍ കാമ്പസിൽ നടന്ന അഫ്സൽ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട നടന്ന പരിപാടിയും തുടർന്നുണ്ടായ സംഭവങ്ങളും രാജ്യദ്രോഹക്കുറ്റ പരിധിയിൽ വരില്ലെന്ന് ലഭിച്ച നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി.
ഈ വിദ്യാര്‍ത്ഥികള്‍ രാജ്യവിരുദ്ധ മുദ്രവാക്യം വിളിച്ചുവെന്ന എബിവിപിയുടെ പരാതിയിൽ കേസെടുത്ത ഡൽഹി പോലീസ് മൂന്ന് വർഷത്തിന് ശേഷം ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് 1200 പേജുള്ള കുറ്റപത്രം സർക്കാറിന്റെ അനുമതി തേടാതെ കോടതിയിൽ സമർപ്പിച്ചത്. ഈ കേസിൽ തെളിവുകൾ ദുർബലവും ന്യൂനതകളുള്ളതുമാണ്. പോലീസിന്റെ എഫ്ഐആറിലെ വിവരങ്ങൾക്ക് രാജ്യത്തിന്റെ പരമാധികാരത്തെ ആക്രമണങ്ങളിലൂടെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നടന്നതായി പരിഗണിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള പിൻബലമില്ല.
മാത്രമല്ല, കുറ്റം ചുമത്തിയവർ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് വ്യക്തമാക്കുന്ന യാതൊന്നുമില്ല. ക്യാമ്പസിലെ രാഷ്ട്രീയ സംഘടനകൾ തമ്മിലുണ്ടായ മുദ്രാവാക്യം മുഴക്കലിൽ രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന മുദ്രാവാക്യങ്ങൾ ഉയർന്നില്ല. ഇക്കാര്യത്തില്‍ ദൃക്സാക്ഷികളോ സര്‍വകലാശാലാ അധികൃതരോ നൽകിയ തെളിവുകളൊന്നും രാജ്യദ്രോഹക്കുറ്റം സ്ഥിരീകരിക്കുന്നതല്ല. പോലീസ് സമർപ്പിച്ച വീഡിയോ തെളിവിലും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചത് ആരാണെന്ന് വ്യക്തമാക്കാനായില്ലെന്നും ഡൽഹി ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടി.