അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടയിൽ പോക്കറ്റടി; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ മൊബൈല്‍ മോഷണം പോയി
മുന്‍ കേന്ദ്രമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയി. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോയുടേയും വ്യവസായ സഹമന്ത്രി സോം പ്രകാശിന്റേയും ഉള്‍പ്പെട അഞ്ച് പേരുടെ മൊബൈല്‍ ഫോണാണ് പോക്കറ്റടിച്ചത്.‘സംസ്ക്കാരം നടന്ന പ്രദേശത്ത് വെള്ളം കയറിയ കുറച്ച് സ്ഥലമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നല്ല ജനത്തിരക്കുമുണ്ടായിരുന്നു. അവിടെ വെച്ചാണ് പോക്കറ്റടിക്കാര്‍ മോഷണം നടത്തിയതെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്.’-ബാബുല്‍ സുപ്രിയോ പറഞ്ഞു.
അതേപോലെ ഓരോ പത്ത്-പതിനഞ്ച് മിനിറ്റിലും ഫോണ്‍ നഷ്ടപ്പെട്ടുവെന്ന് ചിലര്‍ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ‘ഇക്കാര്യത്തില്‍ ഞാന്‍ പോലീസിനെ കുറ്റം പറയുന്നില്ല. പോലീസിന് അവര്‍ക്ക് എല്ലാ പോക്കറ്റടിക്കാരെയും പിന്തുടരാന്‍ പറ്റില്ല. എന്നാല്‍ കുറച്ചധികം സിസിടിവികള്‍ സ്ഥാപിക്കുന്നത് ഇത് തടയാന്‍ സഹായകരമാകും. പോക്കറ്റടി നടത്തിയവരുടെ കലാവിരുത് ഒരു കലാകാരനെന്ന നിലയില്‍ അഭിനന്ദിക്കുന്നു’ എന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.
മോഷണ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ദല്‍ഹി പോലീസ് അറിയിച്ചു. ഇതുവരെ അഞ്ച് പേരാണ് പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.കേന്ദ്ര മന്ത്രിമാരുടേത് കൂടാതെ ബാബുല്‍ സുപ്രിയോയുടെ സെക്രട്ടറി ധര്‍മേന്ദ്ര കൗശല്‍, വിനോദ് കുമാര്‍, രത്തന്‍ ദോഗ്ര എന്നിവരുടെ ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്.