കെവിൻ ദുരഭിമാനക്കൊല; അപ്പീൽ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഹരിശങ്കർ
കെവിൻ കൊലക്കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന ചാക്കോയെ വെറുതെ വിട്ടത്തിനെതിരെ അപ്പീൽ നൽകും എന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൊല്ലം റൂറൽ എസ് പി ഹരിശങ്കർ.
സംശയത്തിന്റെ അനുകൂല്യത്തിലാണ് ചാക്കോ ജോണിനെ കോടതി വെറുതെ വിട്ടത്. മൊത്തം 14 പ്രതികൾ ഉണ്ടായിരുന്ന കേസിൽ ചാക്കോ ഉൾപ്പെടെ 4 പേരെ സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെ വിട്ടു.
നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ അടക്കം 10 പേർ കുറ്റക്കരാണെന്നു കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി. നാളെ പ്രതികൾക്കുള്ള ശിക്ഷ വിധിക്കും.
പ്രതികളും ഇരകളും മാത്രമുള്ള കേസ് ദുരഭിമാനകൊല ആണെന്ന് തെളിയിക്കാനായത് നേട്ടമാണെന്ന് ഹരിശങ്കർ പ്രതികരിച്ചു.
കെവിൻ കൊലക്കേസിന്റെ നാൾവഴികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിക്റ്ററ്റിവ് എക്സലെൻസ് അവാർഡിന് സമർപ്പിക്കുമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ അറിയിച്ചു.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ , ഭീഷണിപ്പെടുത്തൽ ഭവന ഭേദനം തുടങ്ങി 9 കുറ്റമാണ് 10 പ്രതികൾക്കുമേൽ ചുമത്തിയത്.
കെവിനൊപ്പം പ്രതികൾ തട്ടിക്കൊണ്ടു പോയ പ്രധാന സാക്ഷി അനീഷിന് ചാക്കോയെ തിരിച്ചറിയാൻ കഴിയാതിരുന്നതാണ് സംശയത്തിന്റെ ആനുകൂല്യം കിട്ടാൻ കാരണം.
ഫോൺ മുഖേനയുള്ള ബന്ധം മാത്രമാണ് തെളിയിക്കാനായത്. എന്നാലിത് കൊലക്ക് പ്രേരണ നൽകുന്ന വിധമാണോ എന്നതിൽ വ്യക്തത വരുത്താൻ ആയില്ല, ഇക്കാരണമാണ് ചാക്കോയ്ക്ക് അനുകൂലമായത്.