ദുരന്തങ്ങൾക്ക് കാരണം പ്രകൃതി ചൂഷണം, മുന്നറിയിപ്പുകൾ രാഷ്ട്രീയ നേതൃത്വം വകവെച്ചില്ല ; നിലപാടറിയിച്ച് മാവോയിസ്റ്റ് പത്രക്കുറിപ്പ്
ക്വാറികളുടെയും റിസോർട്ടുകളുടെയും ചൂഷണമാണ് കേരളം നേരിടുന്ന ദുരന്തങ്ങൾക്ക് കാരണം എന്ന് സമർത്ഥിക്കുന്ന മാവോയിസ്റ്റ് പത്രക്കുറിപ്പ് വയനാട്ടിലെ പ്രസ് ക്ലബ്ബിൽ ഇന്ന് രാവിലെ ലഭിച്ചു.
സിപിഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയ സമിതി വ്യക്താവ് അജിതയുടെ പേരിലാണ് കുറിപ്പ് ലഭിച്ചത്.
കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ദുരന്തത്തിന് കാരണം ക്വാറികളാണ് എന്നാണ് മാവോയിസ്റ്റുകൾ ആരോപിക്കുന്നത്. ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും ദുരന്തമായതോടെ പൊതുജനങ്ങളും മേഖലയിലെ ക്വാറികൾക്കും റിസോർട്ട്കൾക്കും എതിരെ തിരിഞ്ഞിരുന്നു.
പൊലീസിലെ ഉന്നതർക്കും കർണ്ണാടകയിലെ ബിജെപി നേതാവിനടക്കം വയനാട്ടിൽ റിസോർട്ടുകൾ ഉണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.
കവളപ്പാറയിൽ ദുരന്തമുഖത്ത് മുതലക്കണ്ണീരൊഴുക്കിയ പി വി അൻവറിനെതിരെയും രൂക്ഷ വിമർശനമാണ് മാവോയിസ്റ്റുകൾ ഉന്നയിക്കുന്നത്. ചൂഷകരുടെ ലാഭ വിഹിതം പറ്റുന്ന ജനപ്രതിനിധികളെയും കുറിപ്പിൽ വിമർശിക്കുന്നുണ്ട്.