സിസ്റ്റര്‍ ലൂസിയ്ക്ക് എതിരെ അപവാദ പ്രചാരണം; വൈദികനെ സഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടു വിശ്വാസികളുടെ പരാതി
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ അപവാദ പ്രചാരണം നടത്തിയ മാനന്തവാടി രൂപത പി.ആര്.ഒ ഫാദര്‍ നോബിള്‍ തോമസ് പാറക്കലിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികളുടെ പരാതി. മാനന്തവാടി ബിഷപ്പ് ഹൗസില്‍ എത്തിയാണ് കാത്തലിക് വിശ്വാസികളുടെ കൂട്ടായ്മയായ കാത്തലിക് ലേമെന്‍ അസോസിയേഷന് ഭാരവാഹികള്‍ ഫാദര്‍ നോബിള്‍ തോമസ് പാറക്കലിനെതിരെ പരാതി നല്‍കിയത്.
സ്ത്രീകളെ സമൂഹമാധ്യത്തിലൂടെ അപമാനിച്ച വൈദികനെതിരെ കർശന നടപടി വേണമെന്നാണ് പരാതിയിൽ പറയുന്നത്. കൊട്ടിയൂർ പീഡന സംഭവത്തിനു ശേഷവും രൂപത ഇത്തരം വൈദികർക്കെതിരെ നടപടിയെടുക്കുന്നില്ല. സിസ്റ്റർ ലൂസിക്കെതിരായ അതിക്രമത്തിൽ ബിഷപ്പ് തുടരുന്ന മൗനം സംശയകരമാണെന്നും പരാതിയിൽ പറയുന്നു.
സിസ്റ്റർ ലൂസി കളപ്പുരയെ കാണാൻ മഠത്തിൽ മാധ്യമ പ്രവർത്തകർ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് മാനന്തവാടി രൂപത പിആർഒയും വൈദികനുമായ ഫാദർ നോബിൾ തോമസ് പാറക്കൽ സമൂഹമാധ്യമങ്ങളിൽ മോശമായി പ്രചരിപ്പിച്ചത്.
അപവാദ പ്രചാരണം നടത്തിയതിനെതിരെ സിസ്റ്റര്‍ നല്കിയ പരാതിയില്‍ ഫാദര്‍ നോബിള്‍ അടക്കം ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.