കാശ്മീർ: മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി അമേരിക്ക വീണ്ടും രംഗത്ത്
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കാശ്മീർ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. കാശ്മീർ പ്രശ്നം ഇരുരാജ്യങ്ങളും ഉഭയ കക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് അമേരിക്കയുടെ ആഗ്രഹമെന്നും ട്രംപ് വ്യക്തമാക്കി. ഇതിന് മുൻപും വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് പറഞ്ഞിരുന്നു. അപ്പോൾ ട്രംപിന്‍റെ മധ്യസ്ഥത വാഗ്ദാനം ഇന്ത്യ തള്ളിയിരുന്നു.
കഴിഞ്ഞ ദിവസം കാശ്മീര്‍ വിഷയത്തെ സംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും ഫോണില്‍ ബന്ധപ്പെട്ട ശേഷമാണ് ട്രംപിന്‍റെ പുതിയ വാഗ്ദാനം. നിലവിൽ കാശ്മീര്‍ വിഷയം സങ്കീര്‍ണമാണെന്നും ട്രംപ് പറഞ്ഞു. അതേപോലെ കഴിഞ്ഞ ദിവസം,കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയതിന് പിന്നാലെയാണ് മധ്യസ്ഥനാകാമെന്ന് ആവര്‍ത്തിച്ച് ട്രംപ് വീണ്ടും രംഗത്തെത്തിയത്.
ഇന്നലെ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ വിളിച്ച അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ ഉഭയ കക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കിയിരുന്നു.