സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ കൊളോണിയല്‍ പാരമ്പര്യത്തിലേക്ക് നാം തിരികെ പോകുമെന്ന് ഒരിക്കല്‍ പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല: അമര്‍ത്യ സെന്‍
ആളുകളെ തടവിലിടുന്ന ബ്രിട്ടീഷ് കൊളോണിയല്‍ പാരമ്പര്യത്തിലേക്ക് നമ്മള്‍ തിരിച്ചുപോകുമെന്ന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഒരിക്കല്‍ പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്ന് നൊബേല്‍ ജേതാവ് അമര്‍ത്യാസെന്‍. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യരീതിയിൽ അല്ലാതെ കാശ്മീരില്‍ ഒരു പരിഹാരത്തിനും സാധ്യതയില്ലെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ലോകത്തിൽ തന്നെ ജനാധിപത്യപരമായ മാനദണ്ഡം കൈവരിക്കന്‍ ഒരുപാട് പരിശ്രമിച്ച ഒരു രാജ്യം, ജനാധിപത്യം നടപ്പിലാക്കിയ ആദ്യ പശ്ചാത്യേതര രാജ്യം എന്നീ മേന്മകള്‍ നഷ്ടപ്പെടുന്നതിനാല്‍ ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ ഞാനിപ്പോള്‍ അഭിമാനിക്കുന്നില്ല, എന്ന് അമർത്യ സെൻ തുടരുന്നു. കേന്ദ്ര സർക്കാർ ബഹരണഘടനയിൽ നിന്നും ആര്‍ട്ടിക്കിള്‍ 35 A റദ്ദാക്കിയതിനേയും അദ്ദേഹം വിമര്‍ശിച്ചു. കാശ്മീര്‍ കശ്മിരീകളുടേതാണെന്നിരിക്കെ അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അവരാണെന്ന് സെന്‍ പറഞ്ഞു.
‘കശ്മീരിലെ നേതാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ നിങ്ങള്‍ക്ക് നീതി നടപ്പാക്കാനാകില്ല. ഈ രാജ്യത്തെ നയിച്ചവരും ഭരണചക്രം തിരിച്ചവരുമായ നേതാക്കളെ ജയിലിലാക്കിയും വീട്ടുതടങ്കലിലാക്കിയും നീതി നടപ്പാക്കാനാകുമെന്ന് ഞാന്‍ കരുതുന്നില്ല. നമ്മുടെ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്ന ജനാധിപത്യത്തിന്റെ മാര്‍ഗം നിങ്ങള്‍ ഞെരുക്കുകയാണ്.’ -അമര്‍ത്യാസെന്‍ തുടരുന്നു.
കേന്ദ്രസർക്കാർ നടപടി കാശ്മീരിലെ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍’ സര്‍ക്കാര്‍ നേരത്തെ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെന്നും അതിനായാണ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയത് എന്ന വാദത്തേയും അദ്ദേഹം പരിഹസിക്കുന്നു. ‘മുൻപ് ഉണ്ടായിരുന്ന കൊളോണിയലിസത്തിന്റെ ഏറ്റവും വിശിഷ്ടമായ ഒഴിവുകഴിവാണ് അത്.ഇന്ത്യയിൽ 200 വര്‍ഷം ബ്രിട്ടീഷുകാര്‍ ഈ രീതിയിലാണ് രാജ്യം ഭരിച്ചത്’ -അദ്ദേഹം പറയുന്നു.