ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് ഒരു വർഷത്തേയ്ക്ക് റദ്ദ് ചെയ്തു
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.
അപകടം നടന്ന് പതിനേഴ് ദിവസത്തിന് ശേഷമാണ് നടപടി. ശ്രീറാമിന്റെയും വഫയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാതെ മോട്ടോർ വാഹന വകുപ്പ് ഒത്തുകളിക്കുകയാണെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് നടപടി. ഉടൻ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചിരുന്നു.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിയതില്‍ വിചിത്ര വാദവുമായി പൊലീസ് രംഗത്ത് എത്തിയിരുന്നു. ജനറല്‍ ആശുപത്രിയിലെ ഡോക്ടറെയും പരാതിക്കാരനെയും പഴിചാരിയാണ് പൊലീസ് റിപ്പോര്‍ട്ട്. രക്തപരിശോധന നടത്താന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഡോക്ടര്‍ തയ്യാറായില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പരാതിക്കാരന്‍ തര്‍ക്കിച്ചത് മൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.