പെഹ്ലുഖാൻ വധം: എല്ലാ പ്രതികളെയും രാജസ്ഥാൻ കോടതി വെറുതെ വിട്ടു
രാജസ്ഥാനിലെ അൽവറിൽ കന്നുകാലികളെ കടത്തിയെന്നാരോപിച്ച് പെഹ്ലുഖാൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട് അൽവർ ജില്ലാ കോടതി. കേസിലെ ആറു പ്രതികളെയാണ് സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വിട്ടയച്ചത്.
പെഹ്ലു ഖാനെ ഗോരക്ഷാ തീവ്രവാദികൾ അടിച്ചുകൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ പൊലീസ് വിപിൻ യാദവ്, രവീന്ദ്ര കുമാർ, കാലുറാം, ദയാറാം, യോഗേഷ് കുമാർ, ഭീം റാഠി എന്നീ ആറുപേരെയും മൂന്ന് പ്രായപൂർത്തിയാകാത്ത പ്രതികളെയുമാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 147, 323, 341, 302, 308, 379, 427 എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
2017 ഏപ്രിൽ മാസത്തിൽ ജയ്പ്പൂർ ഡൽഹി ദേശീയപാതയിലൂടെ കന്നുകാലികളുമായി പോകുകയായിരുന്ന പിക്ക അപ്പ് വാൻ അൽവറിലെ ബെഹ്രോർ എന്ന സ്ഥലത്തു വെച്ച് ഗോരക്ഷാ തീവ്രവാദികൾ ആക്രമിച്ചത്. പെഹ്ലു ഖാൻ അദ്ദേഹത്തിന്റെ മക്കളായ ഇർഷാദ്, ആരിഫ് എന്നിവരെ ഗോരക്ഷകർ ആക്രമിക്കുകയുമാക്രമണത്തിൽ പെഹ്ലു ഖാൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.