ബംഗാളില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ധാരണയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസും – സിപിഎമ്മും; ബിജെപി – തൃണമൂല്‍ വളര്‍ച്ച തടയുക ലക്ഷ്യം
പശ്ചിമ ബംഗാളില്‍ വരുന്ന നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ധാരണയില്‍ മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസും സിപിഎമ്മും. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വളര്‍ച്ച തടയുന്നതിന് വേണ്ടിയാണ് തങ്ങളുടെ ധാരണ എന്നാണ് ഇരുപാര്‍ട്ടികളുടെയും വിശദീകരണം. കഴിഞ്ഞ വെള്ളിയാഴ്ച ഇരുപാര്‍ട്ടി നേതാക്കളും തമ്മില്‍ നടത്തിയ യോഗത്തിന് ശേഷമാണ് തെരഞ്ഞെടുപ്പിൽ ധാരണയോടെ മത്സരിക്കാനുള്ള തീരുമാനത്തിലെത്തിയത്.
ബംഗാളിൽ മൂന്ന് നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം നടക്കുക. അതിലെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമ്പോൾ ഒരു സീറ്റിലാണ് സിപിഎം മത്സരിക്കുക. തെരഞ്ഞെടുപ്പ് നടക്കുന്ന കാളിഗഞ്ജ്, കരഗ്പൂര്‍ സീറ്റുകളില്‍ കോണ്‍ഗ്രസും കരിംപൂര്‍ സീറ്റില്‍ സിപിഎമ്മും മത്സരിക്കും.
ഞങ്ങളുടെ ഈ സഖ്യം ബംഗാള്‍ രാഷ്ട്രീയത്തില്‍ പുതിയ ഉദയം സമ്മാനിക്കുമെന്നും ബിജെപിയുടേയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വര്‍ഗീയ രാഷ്ട്രീയത്തെ ഞങ്ങള്‍ ഇരുവരും ചേര്‍ന്ന് പരാജയപ്പെടുത്തുമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സോമന് മിത്ര പറഞ്ഞു.