കളക്ഷൻ സെന്‍റർ ആരംഭിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും ഒരു വണ്ടിയ്ക്കുളള സാധനങ്ങൾ പോലുമില്ല; സഹായം അഭ്യര്‍ത്ഥിച്ച് ‘അൻപൊട് കൊച്ചി’യില്‍ സിനിമാ താരങ്ങള്‍
മഴയും കാറ്റും ദുരന്തം വിതച്ച കേരളത്തിലെ പ്രദേശങ്ങൾക്ക് കൈത്താങ്ങായി എറണാകുളം ജില്ലയിൽ തുടങ്ങിയ കളക്ഷൻ സെന്‍ററുകളിൽ തണുപ്പൻപ്രതികരണം. കളക്ട്രേറ്റിൽ ഉൾപ്പെടെ കളക്ഷൻ സെന്‍ററുകൾ തുടങ്ങിയെങ്കിലും മരുന്നടക്കമുള്ള അവശ്യവസ്തുക്കൾ കാര്യമായെത്തുന്നില്ല. കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് ആയിരങ്ങൾക്ക് കൈത്താങ്ങായ ‘അൻപൊട് കൊച്ചി’യിലും ഇതാണവസ്ഥ. കുസാറ്റിലെ ക്യാംപിൽ കളക്ഷൻ സെന്‍റർ തുടങ്ങി 24 മണിക്കൂർ പിന്നിട്ടിട്ടും ഒരു വണ്ടിയ്ക്കുളള സാധനങ്ങൾ പോലും കിട്ടിയിട്ടില്ല.
എറണാകുളം ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ ഇന്നു രാവിലെയാണ് സംഭരണകേന്ദ്രം തുടങ്ങിയത്. എന്നാൽ അവിടെയും കാര്യമായൊന്നും കിട്ടുന്നില്ല. കളക്ഷൻ സെന്ററുകളിലേക്ക് എത്രയും പെട്ടെന്ന് പറ്റാവുന്നത്ര വസ്തുക്കൾ കൊണ്ടുവന്നു തരണമെന്ന് താരങ്ങളടക്കമുള്ളവർ എത്തി ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ഇവിടെ ബെഡ് ഷീറ്റ്, ബ്ലാങ്കറ്റ്, കുടിവെള്ളം.. ഇതൊന്നും വേണ്ടത്ര കിട്ടുന്നില്ല,- നടി സരയൂ പറയുന്നു.
”കഴിഞ്ഞ വർഷം ക്യാംപിൽ ഒരുപാട് പേര് വരികയും സാധനങ്ങൾ കയറ്റിയയക്കുകയും, അത് കിട്ടാൻ ബുദ്ധിമുട്ടില്ലാതിരിക്കുകയും ഒക്കെ ചെയ്തിരുന്നു. അതിനെ അപേക്ഷിച്ച് കുറച്ച് സ്ലോയാണ് കാര്യങ്ങൾ”, എന്ന് ഇന്ദ്രജിത്ത് സുകുമാരൻ പറയുന്നു. ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച വടക്കൻ ജില്ലകൾക്ക് അവശ്യസാധനങ്ങൾ ആദ്യപടിയായി എത്തിക്കാനാണ് അധികൃതരുടെ ശ്രമം.
കഴിഞ്ഞ വർഷത്തെ പ്രളയകാലത്തേതുപോലെതന്നെ പൊതു ജനത്തിന്‍റെ സഹായ ഹസ്തങ്ങൾ തേടുകയാണ് വോളണ്ടിയർമാർ. ക്യാംപുകളിലേക്ക് നിലവിൽ കുട്ടികൾക്കായുള്ള വസ്ത്രങ്ങൾ, മരുന്ന്, പായ, പുതപ്പുകൾ, അടിവസ്ത്രങ്ങൾ, സോപ്പ്, ബ്ളീച്ചിംഗ് പൗഡർ, കുടിവെള്ളം തുടങ്ങിയ അവശ്യ വസ്തുക്കളാണ് അത്യാവശ്യമായി വേണ്ടത്.