ഫോണ്‍ സൗഹൃദത്തിലൂടെ വീട്ടിൽ വിളിച്ചുവരുത്തി നഗ്ന വീഡിയോ പകര്‍ത്തും; യുവതിയുടെ നേതൃത്വത്തില്‍ പണം തട്ടുന്ന നാലംഗ സംഘം കൊല്ലത്ത് പിടിയില്‍
ഫോണിലൂടെ സൗഹൃദമുണ്ടാക്കി ഹണിട്രാപ്പില്‍ ആളുകളെ കുടുക്കി പണം തട്ടുന്ന യുവതിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലം കടയ്ക്കാവൂരില്‍ അറസ്റ്റില്‍. സൗഹൃദം സ്ഥാപിച്ചശേഷം വീട്ടിൽ വിളിച്ചുവരുത്തിയ ശേഷം നഗ്നനാക്കി വീഡിയോ പകർത്തി ശേഷം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം തട്ടുന്നതെന്ന് പോലീസ് പറഞ്ഞു.
ഒരു യുവതിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പോലീസ് പിടിയിലായത്. ആലംകോടുള്ള മധ്യവയസ്കൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഈ വ്യക്തി നടത്തുന്ന ഇറച്ചി വിൽപന കേന്ദ്രത്തിൽ ഇറച്ചി വാങ്ങാൻ എത്തി പരിചയത്തിലായ ജാസ്മിൻ എന്ന യുവതി തന്റെ വീട്ടിൽ ഒരു കാർ വിൽക്കാനുണ്ടെന്ന് പറഞ്ഞ് മധ്യവയസ്ക്കനെ മണനാക്കിലെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി.
ഇയാളെ അകത്തേക്ക് ക്ഷണിച്ച ജാസ്മിൻ ഇയാൾ അകത്തു കയറിയ ഉടന്‍ വീടിന്റെ വാതിൽ കുറ്റിയിട്ടു. ഈ സമയത്ത് വീടിന്റെ കുളിമുറിയിൽ ഒളിച്ചിരുന്ന മറ്റു മൂന്ന് പ്രതികൾ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും മധ്യവയസ്കനെ നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുകയായിരുന്നു.
പിടിയിലായ സംഘത്തില്‍ ഇനിയും കൂടുതല്‍ ആളുകളുണ്ടെന്നും പോലീസ് അറിയിച്ചു. വക്കം പാടപുരയിടം വീട്ടിൽ ജാസ്മിൻ(30), വക്കം മേത്തരുവിളാകം വീട്ടിൽ സിയാദ്(20), വക്കം ചക്കൻവിള വീട്ടിൽ നസീം(22), വക്കം എസ്.എസ് മൻസിലിൽ ഷിബിൻ(21) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിയായ ജാസ്മിൻ ഇയാളുടെ പക്കലുണ്ടായിരുന്ന 17,000 രൂപയും മൂന്ന് പവന്റെ മാലയും കവർന്നു.
ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം രണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഇവ വാട്ട്സ് ആപ്പിൽ പ്രചരിപ്പിക്കുമെന്നും കുടുംബം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി മധ്യവയസ്കൻ നൽകിയ പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കടയ്ക്കാവൂർ സി ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ വിനോദ് വിക്രമാദിത്യൻ, അജയകുമാർ, എസ് സി പി ഒമാരായ ഡീൻ, ബിനു, മുരളി, സന്തോഷ്, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് ജാസ്മിനെ വീട്ടിൽ നിന്നും മറ്റു മൂന്ന് പ്രതികൾ വക്കത്ത് നിന്നും പിടികൂടിയത്.