വയനാട്ടിലെ ജനങ്ങൾ മാത്രമാണ് ചിന്തയിലും പ്രാർത്ഥനയിലും; അവിടേക്ക് വരുന്നതിന് അനുമതി കാത്തിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

single-img
8 August 2019

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട്ടിലെത്താൻ താൽപര്യമറിയിച്ച് രാഹുൽ ​ഗാന്ധി എംപി. ശക്തമായ മഴയിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും രൂക്ഷമായ വയനാട്ടിൽ കാര്യമായ ജാഗ്രത വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചിരുന്നതായും രാഹുൽ ​ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. ജില്ലയിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നു.

കാലവർഷകെടുതിയിൽ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട്ടിലെ ജനങ്ങൾ മാത്രമാണ് തന്റെ ചിന്തയിലും പ്രാർത്ഥനയിലുമുള്ളത്. സന്ദർശിക്കാൻ വയനാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. പക്ഷെ, തന്റെ സന്ദർശനം രക്ഷാ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചതിനാൽ യാത്ര മാറ്റി വയ്ക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേപോലെതന്നെ സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും പൗരന്മാരോടും എൻ‌ജി‌ഒകളോടും വയനാട്ടിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്.

ഇപ്പോഴത്തെ ദുരന്തത്തിൽ ബാധിക്കപ്പെട്ടിട്ടുള്ളവരെ സഹായിക്കുന്നതിന് സംസ്ഥാന സർക്കാർ സാമ്പത്തിക പുനരധിവാസ പാക്കേജ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ​ഗാന്ധി ട്വീറ്റില്‍ വ്യക്തമാക്കി.