കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞു; കാശ്മീരിലെ സാഹചര്യം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന് തുല്യമെന്ന് കോൺഗ്രസ്

single-img
8 August 2019

ജമ്മു കാശ്മീർ സന്ദർശിക്കാൻ പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ വേണ്ടിയായിരുന്നു ഗുലാം നബി ആസാദ് ശ്രീനഗര്‍ സിറ്റിയില്‍ എത്തിയത്. കേന്ദ്ര സർക്കാർ കനത്ത നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഗുലാം നബി ആസാദിനെ തിരിച്ചയക്കുമെന്നാണ് റിപ്പോര്‍ട്ട്.

‘ജമ്മുകാശ്മീരിലെ ജനങ്ങള്‍ ദു:ഖിതരാണ്. അവിടെ അവരുടെ ദു:ഖത്തില്‍ പങ്കുചേരാനാണ് ഞാന്‍ പോകുന്നത്. സംസ്ഥാനത്തെ 22 ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുന്ന ആദ്യത്തെ സംഭവമാണ് ഇത്. ഇങ്ങിനെ മുന്‍പ് എവിടെയെങ്കിലും ഇത് കേട്ടിട്ടുണ്ടോ;- എന്നായിരുന്നു ഗുലാം നബി ആസാദ് ശ്രീനഗറിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്.

നേരത്തെ ബിജെപി നേതാവും സുരക്ഷാ ഉപദേഷ്ടാവുമായ അജിത് ഡോവല്‍ ക്ശ്മീര്‍ താഴ് വരിയില്‍ തദ്ദേശീയര്‍ക്കൊപ്പമിരുന്ന ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്തുവന്നതിനേയും ഗുലാം നബി ആസാദ് വിമര്‍ശിച്ചിരുന്നു. പണം കൊടുത്താല്‍ ആരെയാണ് ബി.ജെ.പിക്ക് വിലക്കെടുക്കാന്‍ കഴിയാത്തത് എന്നായിരുന്നു ഗുലാം നബി ആസാദിന്റെ വിമര്‍ശനം.

അതേസമയം കാശ്മീരിൽ ഇപ്പോഴുള്ള സാഹചര്യം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന് തുല്യമാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും രംഗത്തെത്തി.

വെടിയുണ്ടകളിലൂടെ അല്ല, ആലിംഗനം ചെയ്തുകൊണ്ടാണ് ഞങ്ങള്‍ കാശ്മീരികളെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നായിരുന്നു പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പറഞ്ഞത്. പക്ഷെ ഇന്ന് കാശ്മീരിലെ സ്ഥിതി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന് സമാനമാണ്- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.