കശ്മീരിനെ കീറിമുറിച്ചാൽ ഐക്യമുണ്ടാകില്ല;ജമ്മു കശ്മീരിനെ വിഭജിച്ച കേന്ദ്ര നീക്കത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി.
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും സംസ്ഥാനത്തെ വിഭജിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ആദ്യ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ജമ്മു കാശ്‌മീരിനെ ഏകപക്ഷീയമായി കീറിമുറിച്ചത് കൊണ്ടും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തടവിലാക്കിക്കൊണ്ടും രാജ്യത്ത് ഐക്യമുണ്ടാകില്ല. ഇന്ത്യ നിര്‍മിച്ചിരിക്കുന്നത് ഇവിടുത്തെ ജനങ്ങളാണ്, ഭൂമിയല്ല. സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗം ദേശസുരക്ഷയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും രാഹുല്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
രാജ്യത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിഷയത്തില്‍ രാഷ്ട്രപതിയുടെ വിജ്ഞാപനം വരികയും ബില്ല് രാജ്യസഭയില്‍ പാസാക്കുകയും ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് രാഹുല്‍ ഇതേക്കുറിച്ച് പ്രതികരിക്കുന്നത്.ബില്ലിന്‍മേല്‍ നിലപാട് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് എംപിമാരുടെ യോഗം ഇന്നു വൈകുന്നേരം വിളിച്ചിട്ടുണ്ട്.
അതേസമയം തിങ്കാളാഴ്ച സഭയിൽ കശ്മീർ പ്രമേയം കീറിയെറിഞ്ഞ കേരള എംപിമാരായ ഹൈബി ഈഡനെയും ടി.എൻ.പ്രതാപിനെയും സ്പീക്കർ ചേംബറിലേക്ക് വിളിപ്പിച്ച് ശാസിച്ചു.