വഫ വിവാഹമോചിതയല്ല; ശ്രീറാമിനെ രക്ഷിക്കാൻ പൊലീസിന്റെ ശ്രമം: ഭർതൃപിതാവ്
മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് വിവാഹമോചിതയല്ലെന്ന് വഫയുടെ ഭര്‍ത്താവിന്റെ പിതാവ്. ഇരുവരും തമ്മിൽ വിവാഹബന്ധം വേർപ്പെടുത്തിയിട്ടില്ല. ശ്രീറാമും വഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും ഫിറോസിന്റെ പിതാവ് കമറൂദീൻ പറഞ്ഞു.
അപകടമുണ്ടായ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി വഫ തങ്ങളോടും പറഞ്ഞിട്ടുണ്ടെന്നും കേസില്‍ ശ്രീറാമിനെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കമറൂദീന് ആരോപിച്ചു.
പട്ടം മരപ്പാലം സ്വദേശിയാണ് വഫ. പട്ടത്താണ് താമസിക്കുന്നതെങ്കിലും സ്വദേശം ആറ്റിങ്ങൽ ആണ്. വർഷങ്ങളായി അബുദാബിയിൽ മോഡലിങ് രംഗത്തു സജീവമായിരുന്നു.
സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീര്‍ മരണപ്പെട്ട വാഹനാപകടത്തില്‍ അപകടത്തിനുണ്ടാക്കിയ കാര്‍ വഫയുടേതാണ്. ഈ കാറിന്റെ രജിസ്ട്രേഷനും ശ്രീറാമിന്റെ ലൈസന്‍സും പൊലീസ് റദ്ദാക്കിയിരിക്കുകയാണ്.
ഫെയ്സ്ബുക്ക് വഴിയാണ് രണ്ടുവർഷം മുൻപ് വഫയും ശ്രീറാമും സുഹൃത്തുക്കളായതെന്നാണ് ഇവർ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. കേസിൽ വഫയെയും പ്രതി ചേർത്തിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമപ്രകാരം ജാമ്യം കിട്ടാവുന്ന വകുപ്പുകളിലാണ് കേസ്.