അധിക്ഷേപം സഹിച്ച് ജീവിക്കാന്‍ വയ്യ: പാലക്കാട്ടെ പൊലീസുകാരന്റെ ആത്മഹത്യ ജാതിവിവേചനം താങ്ങാനാവാതെ; ആത്മഹത്യക്കുറിപ്പില്‍ മേലുദ്യോഗസ്ഥരുടെ പേരുകള്‍

single-img
31 July 2019

പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ മരണപ്പെട്ട സിവില്‍ പൊലീസ് ഓഫീസര്‍ കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കത്തില്‍ പറയുന്നതായാണ് വിവരം. താന്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ നിരന്തരം അവഹേളനവും പീഡനവും നേരിടേണ്ടി വന്നതായി ആത്മഹത്യക്കുറിപ്പില്‍ കുമാര്‍ പറയുന്നു. കുമാറിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന ഒറ്റപ്പാലം സിഐയുടെ കൈയിലാണ് കത്തുള്ളത്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ ലക്കിടി റെയില്‍വേ സ്റ്റേഷനു സമീപം പാളത്തിനരികില്‍ നിന്നാണു മരണക്കുറിപ്പു പൊലീസ് കണ്ടെടുത്തത്. കുമാറിനു ക്യാംപില്‍ നേരിട്ട പീഡനങ്ങള്‍ വ്യക്തമാക്കുന്നതാണ് ഉള്ളടക്കം. ക്യാംപിലെ ചിലരുടെ നിരന്തരമായ അവഹേളനവും അധിക്ഷേവുമാണു മരണത്തിലേക്കു നയിച്ചതെന്നു ഭാര്യ സജിനിയും സഹോദന്‍ രങ്കനും ആരോപിച്ചിരുന്നു.

കത്തിലെ കയ്യക്ഷരം കുമാറിന്റേതാണെന്നു സജിനി തിരിച്ചറിഞ്ഞതായി ഷൊര്‍ണൂര്‍ ഡിവൈഎസ്പി എന്‍.മുരളി പറഞ്ഞു. മാനസികമായി പീഡിപ്പിച്ച സംഘത്തെക്കുറിച്ചു വിശദീകരിക്കുന്ന കത്തില്‍ ക്യാംപ് മുന്‍ ഡപ്യൂട്ടി കമന്‍ഡാന്റ് സുരേന്ദ്രന്‍, സിവില്‍ പൊലീസ് ഓഫിസര്‍ ആസാദ് എന്നിവരെ പരാമര്‍ശിക്കുന്നു.

വരയിട്ട മൂന്നു പേജിലുളള കത്തും ഓഫാക്കിയ മൊബൈലും ബൈക്കിന്റെ താക്കോലും അടങ്ങിയ പ്ലാസ്റ്റിക് കവര്‍ ട്രാക്കിനോടു ചേര്‍ന്നു മൃതദേഹം കിടന്ന സ്ഥലത്തിനു സമീപം കരിയില മൂടിയ നിലയിലായിരുന്നു. 25നു രാത്രി ഒന്‍പതരയോടെയാണു തലവേര്‍പെട്ട നിലയില്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

കുമാറിന് തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ ക്യാമ്പില്‍ ഉണ്ടായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. മാനസികമായ ബുദ്ധിമുട്ടുകള്‍ കുമാറിന് ഉണ്ടായിരുന്നു എന്നും ഏതാനും ദിവസങ്ങളായി കുമാര്‍ അവധിയിലായിരുന്നു എന്നും പൊലീസ് പറയുന്നു.