ഉന്നാവോ ലൈംഗികാക്രമണ കേസിലെ ഇരയുടെ കാറിലിടിച്ച ട്രക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ല; പൊലീസ് സുരക്ഷ പൊടുന്നനെ പിന്‍വലിച്ചു; ദുരൂഹത

single-img
29 July 2019

ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് പ്രതിയായ ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കൂടുതല്‍ ദുരൂഹത ഉയരുന്നു. പെണ്‍കുട്ടിയുടെ കാറിലേക്ക് ഇടിച്ചുകയറിയ ട്രക്കിന്റെ നമ്പര്‍ പ്ലേറ്റിലെ നമ്പര്‍ ചായമടിച്ചു മറച്ചിരുന്നു.

അപകടം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് അനുവദിച്ചിരുന്ന പോലീസ് സുരക്ഷയും ഉണ്ടായിരുന്നില്ല. കോടതി അനുവദിച്ചിരുന്ന സുരക്ഷ രണ്ടുദിവസം മുമ്പ് പോലീസ് അകാരണമായി പിന്‍വലിച്ചെന്നാണ് ഉയരുന്ന ആക്ഷേപം. അപകടത്തില്‍, ഇരയായ പെണ്‍കുട്ടിക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.

പെണ്‍കുട്ടിയുടെ അമ്മ ആശാ സിംഗ്, ബന്ധു പുഷ്പ സിംഗ് എന്നിവര്‍ അപകടത്തില്‍ മരിച്ചു. കാറിലുണ്ടായിരുന്ന അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച കാറില്‍ എതിര്‍ദിശയിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. റായ്ബറേലി ജില്ലാ ജയിലില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാനായി പോകുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും.

ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം നേരത്തേ രംഗത്തെത്തിയിരുന്നു. പ്രഥമദൃഷ്ട്യാ ഗൂഡാലോചനകളൊന്നും നടന്നതായി സൂചനയില്ലെന്നാണ് ജില്ലാ പോലീസ് മേധാവി സുനില്‍ കുമാര്‍ അറിയിച്ചത്. ഉന്നവോ ബലാത്സംഗക്കേസിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളം ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് ജയിലില്‍ കിടന്നിരുന്നു. 2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം.

ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എം.എല്‍.എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ സിങ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. നീതി തേടി പെണ്‍കുട്ടിയും അച്ഛനും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ ആത്മഹത്യശ്രമം നടത്തിയതോടെ സംഭവത്തിന് ദേശീയശ്രദ്ധ ലഭിച്ചു. പ്രതിഷേധം വ്യാപകമായതോടെ കേസ് സി.ബി.ഐ.ക്ക് കൈമാറി. ഇതിനിടെ, പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അവിടെവെച്ച് കൊല്ലപ്പെടുകയും ചെയ്തിരുന്നു. കേസില്‍ മുഖ്യസാക്ഷിയായ യൂനസ് എന്നയാളും പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരിച്ചു.