പിഎസ്‌സി ഒന്നാം റാങ്കുകാരന്‍ ശിവരഞ്ജിത്തിന് യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ലഭിച്ചത് പൂജ്യം മാര്‍ക്ക്

single-img
26 July 2019

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതിയും പി.എസ്.സി പരീക്ഷയിലെ ഒന്നാം റാങ്കുകാരനുമായ ശിവരഞ്ജിത്തിനും രണ്ടാംപ്രതി പി.എസ്.സി 28ാം റാങ്കുകാരന്‍ നസീമിനും സര്‍വകലാശാല പരീക്ഷകളില്‍ ലഭിച്ചത് പൂജ്യം മാര്‍ക്ക്. പലവിഷയങ്ങളിലും എഴുത്തുപരീക്ഷയില്‍ ലഭിച്ചത് പൂജ്യമാണെങ്കിലും ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതില്‍ കോളേജിലെ അധ്യാപകര്‍ ഉദാരമതികളായതോടെ ‘സംപൂജ്യ’ പദവിയില്‍ നിന്നു ഇരുവരും രക്ഷപ്പെട്ടു. ഇരുവരും എം.എ ഫിലോസഫി ഒന്നാം സെമസ്റ്റര്‍ രണ്ടുതവണ എഴുതിയിട്ടും ജയിച്ചില്ല. പി.എസ്.സി റാങ്ക് പട്ടികയിലെ സംശയം വര്‍ധിപ്പിക്കുന്നതാണ് മാര്‍ക്കുകളുടെ നില.

ക്ലാസിക്കല്‍ ഇന്ത്യന്‍ ഫിലോസഫി 4, വെസ്റ്റേണ്‍ ഫിലോസഫി: ഏന്‍ഷ്യന്റ് മിഡീവല്‍ ആന്‍ഡ് മോഡേണ്‍ 6.5, മോറല്‍ ഫിലോസഫി 39 എന്നിങ്ങനെയായിരുന്നു മറ്റു പേപ്പറുകളുടെ മാര്‍ക്ക്. ഇവര്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് കിട്ടിയിട്ടുണ്ട്. 2019ല്‍ വീണ്ടും ഈ പരീക്ഷകളെഴുതിയെങ്കിലും ജയിച്ചില്ല. ഒന്നാം സെമസ്റ്റര്‍ വീണ്ടും എഴുതിയപ്പോള്‍ ഈ വിഷയങ്ങള്‍ക്കു മാര്‍ക്ക് യഥാക്രമം 12, 3.5, 46.5 എന്നിങ്ങനെയായി. ലോജിക്കിന് 13 മാര്‍ക്കും കിട്ടി. ഒരു പേപ്പര്‍ ജയിക്കാന്‍ ഇന്റേണല്‍ ഉള്‍പ്പെടെ 100 ല്‍ 50 വേണം.

പോലീസ് റാങ്ക് പട്ടികയിലെ 28ാം റാങ്കുകാരനായ രണ്ടാം പ്രതി എ.എന്‍. നസീമും എംഎ ഫിലോസഫി ആദ്യ സെമസ്റ്റര്‍ പരീക്ഷ രണ്ടുവട്ടം എഴുതിയെങ്കിലും തോറ്റു. നസീം വീണ്ടും അഡ്മിഷന്‍ നേടി എംഎ ഫിലോസഫിക്കു പഠിക്കുകയാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥി അഖില്‍ ചന്ദ്രനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കേസില്‍ ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്. യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസുകളും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നു കണ്ടെടുത്ത സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്.