കര്‍ണാടകയില്‍ ബി.ജെ.പിയുടെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍

single-img
25 July 2019

കര്‍ണാടകയില്‍ വിശ്വാസ വോട്ടില്‍ പരാജയപ്പെട്ട് കുമാരസ്വാമി സര്‍ക്കാര്‍ വീണെങ്കിലും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ബി.ജെ.പിയില്‍ തീരുമാനമായില്ല. തിരക്കിട്ട് സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടിലാണ് ബി.ജെ.പി. കര്‍ണാടകയില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പു നടത്തി വന്‍ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കാനാണ് ബി.ജെ.പിയുടെ കേന്ദ്ര തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

കര്‍ണാടകയില്‍ അങ്ങനെയൊരു വിജയം നേടുകയാണെങ്കില്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വിജയിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തീരുമാനമറിയാന്‍ കര്‍ണാടക ബി.ജെ.പി നേതാക്കള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍ ആദ്യ ഘട്ട ചര്‍ച്ചയില്‍ തീരുമാനമായിട്ടില്ല. ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് വീണ്ടും ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും ബി.ജെ.പി നേതാവ് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറി സഭയില്‍ ഭൂരിപക്ഷം തെളിയിച്ച ശേഷമേ മുംബൈയിലുള്ള വിമതര്‍ ബെംഗളൂരുവിലേയ്ക്ക് എത്താന്‍ സാധ്യതയുള്ളു. സിദ്ധരാമയ്യയോട് ഏറ്റവും അടുത്തു നില്‍ക്കുന്ന പകുതി പേരെങ്കിലും വിമതപക്ഷത്തുണ്ട്.

ഇവര്‍ ബെംഗളൂരുവില്‍ എത്തിയാല്‍ സര്‍ക്കാറിന് പ്രതികൂലമായി നില്‍ക്കുമോ എന്ന ഭയം ബി.ജെ.പിയ്ക്ക് ഇപ്പോഴുമുണ്ട്. രാജിവെച്ച എം.എല്‍.എമാരെ അയോഗ്യരാക്കുന്നതില്‍ സ്പീക്കറുടെ തീരുമാനവും വരും ദിവസങ്ങളില്‍ ഉണ്ടാവും. വിമത നീക്കത്തിന് നീക്കം നല്‍കിയ രമേഷ് ജര്‍ക്കിഹോളി, മഹേഷ് കുംതവല്ലി, ആര്‍. ശങ്കര്‍ എന്നീ എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇവരെ അയോഗ്യരാക്കിയാല്‍ മറ്റ് എം.എല്‍.എമാര്‍ മടങ്ങിവരുമെന്ന് സഖ്യം പ്രതീക്ഷിക്കുന്നു. ഇവര്‍ മടങ്ങിയെത്തി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചാല്‍ യെദ്യൂരപ്പക്ക് വിശ്വാസ വോട്ട് നേടാന്‍ ഇപ്പോഴുള്ള എം.എല്‍.എമാരുടെ പിന്തുണ പോരാതെ വരും. അതിനാല്‍ ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസും ജനതാദളും ശ്രമിക്കുന്നത്.

ഇതോടെയാണ് യെദ്യൂരപ്പയോട് തിരക്ക് പിടിച്ച് നീക്കങ്ങളൊന്നും നടത്തേണ്ടതില്ല എന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയത്. വിശ്വാസ വോട്ടില്‍ വിജയിക്കുമെന്ന് ഉറപ്പുള്ള അവസ്ഥ ഉണ്ടായാല്‍ മാത്രമേ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചാല്‍ മതിയെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഈ അവസ്ഥ ഉണ്ടായില്ലെങ്കില്‍ പുതുതായി തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ച് വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാരുണ്ടാക്കാണ് ബി.ജെ.പി കേന്ദ്രനേതൃത്വം അവസാനമായി പറഞ്ഞിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. യെദ്യൂരപ്പയ്ക്ക് കേന്ദ്രനേതൃത്വത്തിന്റെ പുതിയ തെരഞ്ഞെടുപ്പ് എന്ന നിലപാടിനോട് താല്‍പര്യമില്ല.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവസാന അവസരം കാത്ത് നില്‍ക്കുന്ന യെദ്യൂരപ്പക്ക് തെരഞ്ഞെടുപ്പിലേക്ക് പോവാതിരിക്കാനാണ് താല്‍പര്യം. തെരഞ്ഞെടുപ്പിലേക്ക് പോയാല്‍ നിലവില്‍ ബി.ജെ.പിയോടൊപ്പം നില്‍ക്കുന്ന വിമത എം.എല്‍.എമാരുടെ നിലപാടിലും മാറ്റമുണ്ടായേക്കാമെന്ന് യെദ്യൂരപ്പക്കും ഭയമുണ്ട്.