യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം ആരംഭിച്ചു
സംസ്ഥാന സര്‍ക്കാരിനെതിരെ വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. രാവിലെ ആറ് മുതൽ ഉച്ച വരെയാണ് ഉപരോധം നടത്തുക. സെക്രട്ടറിയേറ്റിലെ കൻഡോൺമെന്റ് ഗേറ്റിന് മുന്നിലൊഴികെയുള്ള മറ്റ് മൂന്ന് ഗേറ്റുകളിലും ഉപരോധ സമരം നടത്താൻ യുഡിഎഫ് പ്രവർത്തകർ എത്തിച്ചേർന്നിട്ടുണ്ട്.
യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിലും പി.എസ്.സി പരീക്ഷാ ക്രമക്കേടിലും സി.ബി.ഐ അന്വേഷണം നടത്തുക എന്ന ആവശ്യത്തിന് പുറമേ വിലക്കയറ്റം, വൈദ്യുതി ചാർജ് വർധന, കാരുണ്യ പദ്ധതി തുടങ്ങിയ വിഷയങ്ങളും ഉയര്‍ത്തിയാണ് പ്രതിഷേധം. ഉപരോധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. നേതാക്കൾ എത്തിയതിന് ശേഷം രാവിലെ എട്ട് മണിയോടുകൂടി ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും.
ഉപരോധ സമരത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ വലിയ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടേറിയേറ്റിന്റെ മുൻ വശത്തുകൂടിയുള്ള ഗതാഗതം നിരോധിക്കുമെന്നും പൊലീസ് അറിയിച്ചു.