‘കാലുവാരിയതല്ല, ഇത് ഘര്‍വാപസി’; മധ്യപ്രദേശില്‍ ബിജെപിയെ കാലുവാരി കോണ്‍ഗ്രസിന് വോട്ടു ചെയ്ത എംഎല്‍എമാര്‍

single-img
25 July 2019

വീട്ടിലേക്കുള്ള മടങ്ങിവരവാണ് നടത്തിയതെന്ന് മധ്യപ്രദേശില്‍ ബിജെപിയെ കാലുവാരി കോണ്‍ഗ്രസിന് വോട്ടു ചെയ്ത എംഎല്‍എമാര്‍. മുന്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവരാണു സര്‍ക്കാരിനെ പിന്തുണച്ച് നിയമസഭയില്‍ വോട്ട് ചെയ്തത്. വികസനം മുന്‍ നിര്‍ത്തിയാണു കമല്‍നാഥ് സര്‍ക്കാരിനെ പിന്തുണച്ചതെന്നും വീട്ടിലേക്കുള്ള മടങ്ങിവരവാണെന്നും (ഘര്‍വാപസി) ത്രിപാഠിയും കോളും പറഞ്ഞു. ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ വോട്ടെടുപ്പിലായിരുന്നു ബിജെപി എംഎല്‍എമാര്‍ സര്‍ക്കാരിനെ പിന്തുണച്ചത്.

മധ്യപ്രദേശ് സര്‍ക്കാരിനെ താഴെയിടുമെന്ന് ഭീഷണി മുഴക്കി മണിക്കൂറുകള്‍ പിന്നിടുന്നതിനിടെ നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടു വന്ന ക്രിമിനല്‍ ഭേദഗതി ബില്ലിനെ രണ്ട് ബി.ജെ..പി എം.എല്‍.എമാര്‍ പിന്തുണച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. ‘ഞങ്ങള്‍ ന്യൂനപക്ഷ സര്‍ക്കാരാണെന്നും എപ്പോള്‍ വേണമെങ്കിലും താഴെ വീഴുമെന്നും എല്ലാ ദിവസവും ബി.ജെ.പി പറയാറുണ്ട്. പക്ഷെ ഇന്ന് സഭയില്‍ രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ ഞങ്ങള്‍ക്ക് അനുകൂലമായി വോട്ടു ചെയ്തു. എന്റെ സര്‍ക്കാര്‍ ന്യൂനപക്ഷ സര്‍ക്കാരല്ല’ കമല്‍നാഥ് പറഞ്ഞു.

സര്‍ക്കാരിന് അനുകൂലമായി 122 വോട്ടാണ് ലഭിച്ചത്. 120 വോട്ടായിരുന്നു ലഭിക്കേണ്ടിയിരുന്നത്. 230 അംഗ സഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 121 പേരാണു സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്. സ്പീക്കര്‍ എന്‍.പി. പ്രജാപതി വോട്ട് ചെയ്തില്ല. നേരിയ ഭൂരിപക്ഷത്തിലാണ് കമല്‍നാഥ് സര്‍ക്കാര്‍ ഭരണം നടത്തുന്നത്. 230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളും ബിജെപിക്ക് 109 അംഗങ്ങളു മാണുണ്ടായിരുന്നത്. നാലു സ്വതന്ത്രരും രണ്ട് ബിഎസ്പി അംഗങ്ങളും ഒരു എസ്പി അംഗവും കോണ്‍ഗ്രസിനു പിന്തുണ നല്‍കി.

ബി.ജെ.പി.യിലെ നമ്പര്‍ വണ്ണും, നമ്പര്‍ ടൂവും ഞങ്ങള്‍ക്ക് അനുകൂലമായ സിഗ്‌നല്‍ നല്‍കിയാല്‍ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരും 24 മണിക്കൂറിനുള്ളില്‍ താഴെവീഴുമെന്ന് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഇതിന് മുഖ്യമന്ത്രി കമല്‍നാഥ് സഭയില്‍ മറുപടി നല്‍കിയിരുന്നു. വെറുതെ നിന്ന് പ്രസംഗിക്കാതെ ധൈര്യമുണ്ടെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനും അദ്ദേഹം പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ജിതു പട്വാരിയും ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ബി.ജെ.പി പരമാവധി ശ്രമിക്കും. എന്നാല്‍ ഇത് കമല്‍നാഥ് സര്‍ക്കാരാണ്. കുമാരസ്വാമി സര്‍ക്കാരല്ല. കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പിക്കാര്‍ ഏഴ് ജന്മം ജനിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.