രമ്യയെ ഉപദേശിച്ചത് ജ്യേഷ്ഠസഹോദരനെന്ന നിലയിൽ; തീരുമാനം സ്വാഗതാർഹം: മുല്ലപ്പള്ളി
ആലത്തൂർ എംപി രമ്യാ ഹരിദാസിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിരിവിട്ട് കാർ വാങ്ങുന്നതിനെ വിമർശിച്ചുകൊണ്ട് താൻ നടത്തിയ ഇടപെടൽ ഒരു ജ്യേഷ്ഠസഹോദരനെന്ന നിലയിലായിരുന്നുവെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഉപദേശം മാനിച്ച് പിന്‍വാങ്ങുന്നു എന്ന എം.പിയുടെ തീരുമാനത്തെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അഭിമാനത്തോടെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
രമ്യ ഒരു എം.പി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്നേഹ സഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ലെന്നും എന്നാല്‍ എം.പിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ ആരുടെ പക്കല്‍ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
“ ദേശീയപ്രസ്ഥാന കാലത്തെ പ്രോജ്വലമായ മൂല്യബോധമാണ് ഓരോ കോണ്‍ഗ്രസുകാരന്റെയും മൂലധനം. അത് കൈമോശം വരാതെ സൂക്ഷിക്കുകയാണ് പ്രധാനം. രമ്യയ്ക്ക് അത് സാധിക്കുമെന്ന ഉത്തമബോധ്യം എനിക്കുണ്ട്.
മുല്ലപ്പള്ളി പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ രമ്യയോട് കാണിച്ച സന്മനസിനെ ഞാന്‍ അഭിനന്ദിക്കുന്നു. രമ്യയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ”