ജ്വലിക്കുന്ന ഓര്‍മയായി ഷീല ദീക്ഷിത്; ഔദ്യോഗിക ബഹുമതികളോടെ അന്ത്യവിശ്രമം

single-img
21 July 2019

കഴിഞ്ഞ ദിവസം അന്തരിച്ച കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് ഇനി ജ്വലിക്കുന്ന ഓര്‍മ. ഇന്ന് ഡല്‍ഹിയില്‍ ഷീലാ ദീക്ഷിതിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഉച്ചയ്ക്ക് ശേഷം 3.45ഓടെ ഡല്‍ഹിയില്‍ യമുനാ തീരത്തെ നിഗംബോധ് ഘാട്ടിലാണ് ആയിരങ്ങള്‍ സംബന്ധിച്ച ചടങ്ങ് നടന്നത്.

സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട് രാജ്യ തലസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഭൗതിക ശരീരം നിസാമുദ്ദീനിലെ വസതിയില്‍ നിന്ന് വിലാപ യാത്രയായി കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിച്ച്‌ ഒന്നരയോടെ പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് മൂന്നരയോടെ നിഗംബോധ് ഘാട്ടിലെത്തിച്ച്‌ സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുകയായിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഡല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദ്ര ജെയിന്‍ തുടങ്ങിയവര്‍ മരണാനന്തരചടങ്ങുകളില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാല്‍ വോറ, എകെ ആന്‍റണി, അഹമ്മദ് പട്ടേല്‍ എന്നിവരും ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ മറ്റ് മുതിര്‍ന്ന നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചു.