വ്യോമ പാതയില്‍ ഇന്ത്യൻ വിമാനങ്ങൾക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാകിസ്താൻ വീണ്ടും നീട്ടി
തങ്ങളുടെ വ്യോമ പാതയിൽ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാകിസ്താൻ സിവില്‍ വ്യോമയാന അതോരിറ്റി അഞ്ചാം തവണയും നീട്ടി. ഈ മാസം 26 വരെ വിലക്ക് തുടരുമെന്നും ശേഷം അപ്പോഴുള്ള സ്ഥിതിഗതികള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നുമാണ് വെള്ളിയാഴ്ച പാക് അധികൃതര്‍ അറിയിച്ചത്.
പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതോടെയാണ്, പാകിസ്താൻ കഴിഞ്ഞ ഫെബ്രുവരി 26ന് വ്യോമപാത അടച്ചത്. സംഘർഷം അയഞ്ഞപ്പോൾ മാര്‍ച്ചില്‍ വ്യോമപാത ഭാഗികമായി തുറന്നെങ്കിലും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക് തുടര്‍ന്നു. എന്നാൽ പഞ്ച്ഗൂര്‍ വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തുറന്നുകൊടുത്തിട്ടുണ്ടെന്നും എയര്‍ ഇന്ത്യ ഇപ്പോള്‍ തന്നെ ഇതുവഴി സര്‍വീസ് നടത്തുന്നുണ്ടെന്നും പാക് സിവില്‍ വ്യോമയാന അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.