ഇന്ത്യന്‍ സൈന്യത്തില്‍ ജോലി ചെയ്യാന്‍ അപേക്ഷിച്ചത് രണ്ടു ലക്ഷം വനിതകള്‍; അമ്പരന്ന് അധികൃതര്‍

single-img
7 July 2019

ഇന്ത്യൻ സൈന്യത്തിലെ കോപ്സ് ഓഫ് മിലിട്ടറി പൊലീസ് (സിഎംപി) വിഭാഗത്തില്‍ ജോലി ചെയ്യാന്‍ ആഗ്രഹിച്ച് അപേക്ഷ സമര്‍പ്പിച്ചത് രണ്ടു ലക്ഷം വനിതകള്‍. ഈ വിഭാഗത്തില്‍ അടുത്തിടെ വിജ്ഞാപനം ചെയ്ത 100 ഒഴിവുകളിലേക്കാണ് ഇത്രയധികം സ്ത്രീകള്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇവർക്കായി ഈ മാസം അവസാനത്തോടെ ബല്‍ഗാമിലാണ് റിക്രൂട്ട്മെന്‍റ് റാലി നടത്താന്‍ പോകുന്നത്.

ഇന്ത്യൻ സൈന്യത്തിൽ ഓഫിസര്‍മാരായി മാത്രമായിരുന്നു ഇതുവരെ സ്ത്രീകളെ നിയമിച്ചിരുന്നത്. പ്രധാനപ്പെട്ട ചുമതലകളായ യുദ്ധവിമാനങ്ങളില്‍ നിന്നും യുദ്ധക്കപ്പലുകളില്‍ നിന്നുമൊക്കെ ഇവരെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. എന്നാൽ സിഎംപിയുടെ ഭാഗമായി 100 വനിതകളെ നിയമിക്കുന്നതോടെ ഇതിന് മാറ്റം വരും.

സിഎംപി വിഭാഗത്തിന്റെ ബെംഗളൂരു കേന്ദ്രത്തിലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്ന വനിതാ സൈനികര്‍ക്ക് പരിശീലനം നല്‍കുക. അതിനു ശേഷം ജമ്മു കാശ്മീരിലെ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വനിതകളെ നിയന്ത്രിക്കാനും മറ്റുമുള്ള ഡ്യൂട്ടിയില്‍ നിയോഗിക്കും. സൈന്യത്തെ സംബന്ധിച്ച് പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നിയന്ത്രണത്തില്‍ കൊണ്ടു വരുന്നത്ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടായിരുന്നു.

എന്നാൽ വനിതകളെ നിയമിക്കുന്നതിലൂടെ ഈ പ്രശ്നത്തിനും പരിഹാരം കാണാനാകുമെന്നാണ് നിഗമനം. അതോടൊപ്പം പീഡനം, സ്ത്രീകള്‍ക്കെതിരായ അക്രമം എന്നീ കേസുകളിലും വനിതാ ജവാന്‍മാരുടെ സേവനം പ്രയോജനപ്പെടുത്താനാകും.