‘മഞ്ചേശ്വര’ത്ത് അപ്രതീക്ഷിത വഴിത്തിരിവ്; ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് സുരേന്ദ്രന്; ഉപതെരഞ്ഞെടുപ്പ് വൈകും
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ഹര്‍ജിക്കാരനായ കെ സുരേന്ദ്രനില്‍ നിന്ന് കോടതിച്ചെലവ് ഈടാക്കിക്കിട്ടണമെന്ന് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചു. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികള്‍ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കാനിരിക്കവേയാണ് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന് സുരേന്ദ്രനില്‍ നിന്നും കോടതിച്ചെലവ് കിട്ടണം എന്ന ആവശ്യവുമായി മുന്നോട്ടുവന്നത്.
എന്നാല്‍ കെ സുരേന്ദ്രന്റെ അഭിഭാഷകന് ഈ ആവശ്യം തള്ളി. കോടതി ചെലവ് നല്കി കേസ് പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഹര്‍ജിക്കാരന്റെ പിഴവ് കൊണ്ടല്ല, മറിച്ച് സാക്ഷികളെ ഹാജരാക്കാന്‍ ആവാത്ത സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്ന് അഭിഭാഷകന് ചൂണ്ടിക്കാട്ടി.
സാക്ഷികള്‍ക്ക് സമന്‍സ് നല്കാന് പോലും കഴിയാത്ത അവസ്ഥയാണ്. നിലവിലെ സാഹചര്യത്തില്‍ ഹര്‍ജിയിലെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ തയ്യാറാണെന്നും സുരേന്ദ്രന് കോടതിയെ അറിയിച്ചു. കോടതി ചെലവ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ കേസ് 18 ലേക്ക് മാറ്റി.
കോടതി ചെലവ് എന്ന ആവശ്യത്തില്‍ എതിര്‍ഭാഗം ഉറച്ചുനിന്നാല്‍ ഹര്‍ജിയിലെ നടപടിക്രമങ്ങള്‍ വീണ്ടും തുടരേണ്ടിവരും. അങ്ങനെയെങ്കില്‍ സംസ്ഥാനത്തെ മറ്റിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനൊപ്പം മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് നടക്കാനിടയില്ല.
2016 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പി ബി അബ്ദുല്‍ റസാഖിനോട് 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദ്രന് അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ടിലൂടെയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കേസിലെ എല്ലാ സാക്ഷികള്‍ക്കും സമന്‍സു പോലുമെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി, കേസില്‍ നിന്നും സുരേന്ദ്രന് പിന്മാറാന് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.
കേസ് പിന്‍വലിക്കാന്‍ കെ സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഹര്‍ജി പിന്‍വലിക്കുന്നതില്‍ ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കാന്‍ കോടതി അനുവദിച്ച 10 ദിവസത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന് കോടതിച്ചെലവ് സുരേന്ദ്രനില്‍ നിന്ന് ഈടാക്കിക്കിട്ടണം എന്ന ആവശ്യമുന്നയിച്ചത്.
അതേസമയം, മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസില്‍ നിന്ന് പിന്മാറാന് തീരുമാനിച്ചിട്ടും കേസ് നീണ്ടുപോകുന്നതിന്റേയും ഉപതിരഞ്ഞെടുപ്പ് വൈകുന്നതിന്റേയും കാരണം ഇനി തനിക്കല്ലെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് പറഞ്ഞു. തങ്ങള്‍ക്ക് കോടതി ചിലവ് വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്തെത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സുരേന്ദ്രന് ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസ്സില്‍ നിന്ന് പിന്മാറാന് തീരുമാനിച്ചത് മണ്ഡലത്തിന്റെ വികസന പ്രശ്നങ്ങളില്‍ ഒരു എം.എല്‍.എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങള്‍ അനുഭവിക്കരുതെന്ന സദുദ്ദേശം കരുതിമാത്രമാണ്. അതി സങ്കീര്‍ണ്ണമായ നിയമനടപടികളിലൂടെയാണ് കേസ്സ് മുന്നോട്ടുപോയത്.
വെറും89 വോട്ടുകള്‍ക്കാണ് ബി. ജെ. പി അവിടെ പരാജയപ്പെട്ടത്. എഴുപതോളം കള്ളവോട്ടുകള്‍ അതും ലീഗും സി. പി. എമ്മും റവന്യൂ പഞ്ചായത്ത് പോലീസ് ഉദ്യോഗസ്ഥരും സംയുക്തമായി കേസ്സ് അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടും ഇതിനോടകം തെളിയിക്കാന്‍ ഈ നിയമനടപടിക്കു സാധിച്ചിട്ടുണ്ട്.
അവസാന നിമിഷം കേസ്സ് തെളിയുമെന്നുറപ്പായപ്പോള്‍ കള്ളവോട്ടു ചെയ്ത സാക്ഷികളെ ഒരു കാരണവശാലും ഹാജരാക്കില്ലെന്ന് പ്രതിഭാഗം വാശി പിടിക്കുകയാണുണ്ടായത്. സാക്ഷികളെ ഹാജരാക്കാന്‍ നിരവധി തവണ കോടതി പോലീസ് സഹായം തേടിയിട്ടും പിണറായി വിജയന്റെ പൊലീസ് സഹകരിച്ചില്ല.
കേസ്സിലുള്‍പ്പെട്ട നിരവധി ആളുകള്‍ തെരഞ്ഞെടുപ്പു ദിവസം ഗള്‍ഫിലായിരുന്നെന്ന ഇമിഗ്രേഷന്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടും അവരെ വിസ്തരിക്കാന്‍ അവര്‍ ഹാജരാവാത്തതുകൊണ്ടുമാത്രമാണ് കഴിയാതെ പോയത്. ആ സന്ദര്‍ഭത്തിലാണ് ഇരു കക്ഷികളുടേയും ഉഭയസമ്മതപ്രകാരം കേസ്സ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഇന്ന് നിയമ നടപടികള്‍ അവസാനിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്ന സന്ദര്‍ഭത്തില്‍ ഉപതെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോവുകയെന്ന തികഞ്ഞ ദുരുദേശത്തോടെ മുസ്ലീം ലീഗ് തങ്ങള്‍ക്കു കോടതി ചെലവുകാശു വേണമെന്ന ബാലിശമായ വാദം കോടതിയില്‍ ഉന്നയിക്കുകയാണുണ്ടായത്.
ദൗര്‍ഭാഗ്യകരമായ ഈ നടപടി അംഗീകരിക്കാന്‍ നിര്‍വ്വാഹമില്ല. കേസ്സ് നീണ്ടുപോകുന്നതിന്റേയും ഉപതിരഞ്ഞെടുപ്പ് വൈകുന്നതിന്റേയും ഉത്തരവാദിത്വം ലീഗിനു മാത്രമാണ്. ജനങ്ങള്‍ക്കു വേണ്ടി പരമാവധി വിട്ടുവീഴ്ച ചെയ്തിട്ടും ജനങ്ങളോട് ഒരു ഉത്തരവാദിത്തവുമില്ലാതെ മുസ്ലീം ലീഗ് പെരുമാറുന്നത് ഉപ തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നതുകൊണ്ടുമാത്രമാണ്’.