താല്കാലിക ആശ്വാസം: ജൂലൈ 15 വരെ വൈദ്യുതി നിയന്ത്രണമില്ലെന്ന് കെഎസ്ഇബി
ഈ മാസം 15 വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി. ചെയർമാൻ എൻ.എസ്.പിള്ള. ആവശ്യത്തിന് മഴ ലഭിക്കാത്ത സാഹചര്യത്തിൽ ലോഡ് ഷെഡ്ഡിങ് അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നകാര്യം ആലോചിക്കാൻ ചേർന്ന അവലോകന യോഗത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.
ജൂലൈ 15-ന് വൈദ്യുതി ബോര്‍ഡ് വീണ്ടും യോഗം ചേര്‍ന്ന് വൈദ്യുതിയുടെ ഉപഭോഗവും ലഭ്യതയും വിലയിരുത്തും. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ അപ്പോള്‍ തീരുമാനമെടുക്കും. എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കളോട് ജൂലൈ 15-ന് ശേഷം ഉപഭോഗത്തില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുമെന്നും എന്‍എസ് പിള്ള വ്യക്തമാക്കി.
നാഷണൽ ഗ്രിഡിൽ 500 മെഗാവാട്ട് കൂടി കൊണ്ട് വരാൻ അനുമതി തരണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈദ്യുതി നിരക്ക് ശരാശരി യൂണിറ്റിന് 70 പൈസ വച്ച് വർദ്ധന വേണമെന്ന് റെഗുലേറ്ററി കമ്മീഷനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും കെഎസ്ഇബി ചെയര്മാന് വ്യക്തമാക്കി.
ഡാമുകളിലെ ജലശേഖരത്തിന്റെ അളവ് വളരെ കുറയുകയും പ്രതീക്ഷിച്ച രീതിയില്‍ മഴ ലഭിക്കാതെ വന്നതോടെയുമാണ് മണ്‍സൂണ്‍ സീസണിന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്