രാപ്പകല്‍ പോലീസ് തല്ലിച്ചതച്ചു; പിടിച്ചുനിന്ന ഗ്രില്‍ വളഞ്ഞു; മാതാവിനെ വിളിച്ചുവരുത്തി ഗ്രില്‍ മാറ്റിവയ്പ്പിച്ചു; അതേ നെടുങ്കണ്ടം സ്റ്റേഷനില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് കസ്റ്റഡിയിലായ ഹക്കീമിനും നേരിടേണ്ടി വന്നത് കൊടുംക്രൂരത

single-img
2 July 2019

നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനമുണ്ടായെന്ന് വീണ്ടും ആരോപണം. കുടുംബവഴക്കിനെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലായ ഹക്കീം ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്കുമാര്‍ കസ്റ്റഡിയിലുണ്ടായിരുന്ന ദിവസമാണ് ഹക്കീമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

മെയ് 14ന് കസ്റ്റഡിയിലെടുത്ത തന്നെ അന്ന് രാത്രി മുഴുവന്‍ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നെന്ന് ഹക്കീം പറഞ്ഞു. അടുത്ത ദിവസം രാവിലെയാണ് വീട്ടുകാരെ വിളിക്കാന്‍ ഫോണ്‍ പോലും ലഭിക്കുന്നത്. തുടര്‍ന്നാണ് തന്നെ പീരുമേട് കോടതിയിലേക്ക് കൊണ്ടുപോയത്.

മര്‍ദ്ദനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് നെടുങ്കണ്ടം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഹക്കീം. തന്നെ പൊലീസ് രാപ്പകല്‍ മര്‍ദ്ദിച്ചതായി ഹക്കീം പറഞ്ഞു. ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ എടുത്ത ശേഷമായിരുന്നു മര്‍ദ്ദനം. ഉമ്മയുടെ മുന്നിലിട്ടും മര്‍ദ്ദിച്ചു.

ഉമ്മ നിലവിളിച്ചതിനെ തുടര്‍ന്നാണ് നിര്‍ത്തിയത്. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് പിടിച്ചുനിന്ന സെല്ലിന്റെ ഗ്രില്‍ വളഞ്ഞുപോയെന്നും ഗ്രില്‍ നിവര്‍ത്തിത്തന്നില്ലെങ്കില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി വേറെ കേസെടുക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയായി ഹക്കീം പറഞ്ഞു.

കസ്റ്റഡിയിലെടുത്ത ദിവസം സ്റ്റേഷനിലെ തൊട്ടടുത്ത മുറിയില്‍ നിന്ന് വലിയ നിലവിളി കേട്ടിരുന്നെന്ന് ഹക്കീം പറഞ്ഞു. തന്നെ സെല്ലില്‍ പൂട്ടിയിരുന്നതിനാല്‍ ആരാണെന്ന് കാണാനായില്ല. എന്നാല്‍ ഹരിത ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുന്നത് കേട്ടിരുന്നു.

രാജ്കുമാറിനെ മര്‍ദിച്ച പൊലീസുകാര്‍ തന്നെയാവാം തന്നെയും മര്‍ദ്ദിച്ചതെന്നും ഹക്കീം പറഞ്ഞു. അറസ്റ്റിലായ ഹക്കീമിന് 16 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. മാര്‍ച്ച് 12 മുതല്‍ 15 വരെയാണ് രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ അനധികൃത കസ്റ്റഡിയില്‍ വച്ചിരുന്നത്.